കണ്ണൂർ: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾ ചെളിക്കുളങ്ങളായി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പണി നടന്നുകൊണ്ടിരിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പല സ്ഥലത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ട് കാരണം പലർക്കും വീടുകളിലേക്ക് കാൽനടയായി പോലും പ്രവേശിക്കാൻ പറ്റാത്ത സാഹചര്യമാണ്.
ജില്ലയിലെ മുഴപ്പിലങ്ങാട് പ്രദേശത്തുള്ളവരാണ് ഇതുമൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഇവിടെയുള്ളവർ രാവിലെ ജോലിസ്ഥലത്തേക്കും മറ്റും പോയി തിരിച്ചെത്തുമ്പോഴേക്ക് വീടിന് മുന്നിൽ വെള്ളം കയറി അകത്തേക്ക് പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പ്രദേശത്ത് കഴിഞ്ഞവർഷം നിരവധി വീടുകളിൽ വെള്ളം കയറുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുന്പുതന്നെ പ്രദേശത്ത് പല മേഖലകളും വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന പല സ്ഥലങ്ങളും ഇപ്പോൾ ചെളിക്കുളങ്ങളാണ്. ഭയത്തോടെയാണ് ഇരുചക്രവാഹനക്കാരും കാൽനടക്കാരും പ്രദേശത്തുകൂടി നടക്കുന്നത്. കാലവർഷം ആരംഭിക്കുന്നതിനുമുന്പ് സർവീസ് റോഡുകൾ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഈ വാഗ്ദാനം നടപ്പിലായില്ല. മഴ ശക്തിപ്രാപിച്ചതോടെ പണികൾ നിർത്തിവച്ചിരിക്കുകയാണ്. കാലവർഷം ആരംഭിച്ചാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കില്ലേയെന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവർ.