കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തും. അബുദാബിയിലേക്ക് ജൂൺ രണ്ടുമുതൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 1. 35-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4. 05-ന് അബുദാബിയിലെത്തും. ദോഹയിലേക്ക് ഈ മാസം ഒൻപതുമുതൽ പ്രതിദിന സർവീസാണ്. വൈകീട്ട് 5. 35-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശികസമയം 7. 10-ന് ദോഹയിൽ എത്തുന്ന വിധത്തിലാണ് സർവീസ്. അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോയുടെ രണ്ടാമത്തെ സർവീസ് ജൂൺ ഒന്നിന് തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. നിലവിൽ ഇൻഡിഗോ ബെംഗളൂരുവിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. ഇതോടെ തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ കണ്ണൂർ-ബെംഗളൂരു സെക്ടറിൽ രണ്ട് സർവീസുണ്ടാകും. എയർ ബബിൾ, വന്ദേ ഭാരത് സംവിധാനത്തിൽനിന്ന് വേനൽക്കാല ഷെഡ്യൂളിലേക്ക് മാറിയതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ചിലയിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കുറഞ്ഞതായി പരാതി ഉയർന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്തു. തുടർന്ന് കിയാൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഉൾപ്പടെയുള്ളവർ വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് അടുത്തമാസത്തോടെ കണ്ണൂരിൽനിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്.