കണ്ണൂർ: ശന്പള പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പ്രതിപക്ഷ യൂണിയനുകൾ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന മലയോരമേഖലയിലെ യാത്രക്കാരാണ് കൂടുതലും ദുരിതത്തിലായത്. കണ്ണൂർ ഡിപ്പോയിൽനിന്ന് ദിവസേന 85 സർവീസ് നടത്തേണ്ടിടത്ത് 21 സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. കാസർഗോഡ്, കോഴിക്കോട്, പയ്യന്നൂർ റൂട്ടുകളിലും ഇരിട്ടിയിലേക്കും മാത്രമാണ് സർവീസുകൾ നടത്തിയത്. ആലക്കോട്, ശ്രീകണ്ഠപുരം, നടുവിൽ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ മാത്രമാണ് നടത്തിയത്. നടുവിൽ, കുടിയാൻമല പ്രദേശത്തുള്ളവർ അധികവും കെഎസ്ആർടിസി ബസിനെയാണ് ആശ്രയിക്കാറ്. ഈ പ്രദേശങ്ങളിലേക്ക് അധികം സ്വകാര്യ ബസ് സർവീസുമില്ല. രാവിലെ ഓഫീസുകളിലും മറ്റുമെത്താൻ മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് പലർക്കും ബസുകളിൽ കയറിപ്പറ്റാൻ സാധിച്ചത്. പലരും ബസിൽ കയറാൻ സ്ഥലമില്ലാത്തതിനാൽ ഭീമമായ തുക മുടക്കി ഓട്ടോറിക്ഷയെയും മറ്റും ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലും തിരിച്ച് വീടുകളിലുമെത്തിയത്.
ദീർഘദൂര ബസുകളോടാഞ്ഞതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. തിരുവനന്തപുരം, തൃശൂർ, ഊട്ടി എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളൊന്നും സർവീസ് നടത്തിയില്ല. അന്തർ സംസ്ഥാന ബസുകളും കണ്ണൂരിൽനിന്ന് ഓടിയില്ല. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് വിവിധ ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനിരുന്നവരാണ് വെട്ടിലായത്. നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും രാത്രി ഏറെ വൈകി ട്രെയിനിൽ എത്തിയവരും പ്രതിസന്ധിയിലായി.