രാജ്യത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി കേരളത്തെയും നേരിയതോതിൽ ബാധിക്കാനാരംഭിച്ചു. കൽക്കരിക്ഷാമം കാരണം വൈദ്യുതോൽപ്പാദനം ഇടിഞ്ഞതിനാൽ ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽനിന്നായി 78 മെഗാവാട്ട് കഴിഞ്ഞദിവസം വൈദ്യുതി കേരളത്തിന് ലഭിച്ചില്ല.
മതിയായ വൈദ്യുതോൽപ്പാദനം നിലയങ്ങളിൽ നടക്കാത്ത സ്ഥിതി തുടരുകയും ഊർജ ഉപയോഗത്തിന് അനുകൂലമായ കാലാവസ്ഥയിൽ മാറ്റംവരികയോ ചെയ്‌താൽ സംസ്ഥാനവും ഊർജപ്രസന്ധിയിലേക്ക് നീങ്ങും. 20ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു. 89.75 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. അതിനുശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായി. തിങ്കൾ 86.5 ദശലക്ഷം യൂണിറ്റാണ് ഉപയോഗം. ഇതിനിടെ, ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി എത്തിക്കാനുള്ള നീക്കം കേരളം നടത്തിയെങ്കിലും വിജയിച്ചില്ല. നിലയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തതാണ് കാരണം. നിലവിൽ ഉയർന്ന ഉപയോഗസമയത്തെ ആവശ്യകത നിറവേറ്റാൻ പവർ എക്‌സ്‌ചേഞ്ചിൽനിന്നും വൈദ്യുതി വാങ്ങുകയാണ് കേരളം.
രാജ്യമാകെ ദിനംപ്രതി ഊർജപ്രതിസന്ധി അതിരൂക്ഷമാകുകയാണ്. പവർ എക്‌ചേഞ്ചിലും ഹ്രസ്വകാല കരാറുകളിലും സംസ്ഥാനങ്ങളുടെ ആവശ്യകതയ്‌ക്ക് അനുസരിച്ച് വൈദ്യുതി ലഭിക്കുന്നില്ല. പവർ എക്‌സ്‌ചേഞ്ചിൽ ബുധനാഴ്‌ച വിവിധ സംസ്ഥാനങ്ങൾ ആകെ ആവശ്യപ്പെട്ടിരിക്കുന്നത് 481 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 80 ദശലക്ഷം യൂണിറ്റ് മാത്രമേ പവർ എക്‌സ്‌ചേഞ്ചിലുള്ളൂ. മുഴുവൻ സമയവും ഉയർന്ന നിരക്കായ യൂണിറ്റിന് 12 രൂപയ്‌ക്കാണ് എക്‌സ്‌ചേഞ്ചിലെ കച്ചവടം. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, ബിഹാർ, പശ്ചിമബംഗാൾ, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇതിനകം വൈദ്യുതി നിയന്ത്രണം നിലവിലുണ്ട്. വൈദ്യുതോൽപ്പാദനശേഷി ഉയർത്തുന്നതിൽ കേന്ദ്ര സർക്കാർ വരുത്തിയ വീഴ്‌ചയും നിലയങ്ങൾ നേരിടുന്ന കൽക്കരി ക്ഷാമവുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.