കണ്ണൂർ: മേയ് പത്തുമുതൽ ജൂൺ പത്തു വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ അവലോകനയോഗം കളക്ടറേറ്റിൽ നടന്നു. ഉത്സവത്തോടനുബന്ധിച്ച് കെഎസ്ആർടി സി പ്രത്യേക സർവീസുകൾ നടത്താൻ യോഗം തീരുമാനിച്ചു. ഉത്സവ സമയത്തെ അനധികൃത വാഹന സർവീസും പാർക്കിംഗും നിയന്ത്രിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഉത്സവ നടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു.
ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ടു നിലകളുള്ള സത്രവും നിലവിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമകേന്ദ്രവും തയാറാക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിന് നിലവിലെ അഞ്ച് പാർക്കിംഗ് യാർഡുകളും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വോളണ്ടിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തും.
അക്കര- ഇക്കര ക്ഷേത്രനഗരികളിൽ ശുദ്ധജലമെത്തിക്കാൻ നിലവിലെ ഏഴ് കിണറുകൾ ഉപയോഗപ്പെടുത്തും. കിണറുകളിലെ ജലം പ്യൂരിഫയർ സഹായത്തോടെ ശുദ്ധീകരിച്ച് പ്രത്യേക പൈപ്പുകൾ വഴി വിതരണം ചെയ്യും. കിണറുകൾ ചെളി കോരി വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി.
ഉത്സവനഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അനുവദിക്കില്ല. ജൈവമാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും. ജൈവമാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിൾ കവറുകളിലാകും പ്രസാദ വിതരണം നടത്തുക. അക്കര കൊട്ടിയൂർ ക്ഷേത്രം, ഇക്കര കൊട്ടിയൂർ കിഴക്കെ നട, നടുക്കുനി, മന്ദംചേരി എന്നിവിടങ്ങളിൽ വഴിപാട് കൗണ്ടറും പ്രസാദ വിതരണ കൗണ്ടറും ഒരുക്കും.
നിലവിലെ അന്നദാന കയ്യാലക്ക് പുറമെ ഒരു അന്നദാന ഹാൾ കൂടി നിർമിച്ച് അക്കര കൊട്ടിയൂരിൽ ഭക്തർക്കുള്ള അന്നദാനം വിപുലപ്പെടുത്തും. ക്ഷേത്രദർശനം സുഗമമാക്കാനായി അക്കര കൊട്ടിയൂരിൽ ഫ്ളൈ ഓവറും നിർമിച്ചിട്ടുണ്ട്.
പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിംഗ് പ്രവൃത്തികൾ ഉൽസവത്തിന്റെ ഭാഗമായി താത്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പിനും വാട്ടർ അഥോറിറ്റിക്കും കളക്ടർ നിർദേശം നൽകി. ക്രമസമാധാന പാലനവും ട്രാഫിക് നിയന്തണവും പോലീസ് ഉറപ്പുവരുത്തും. ഇതിന് വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിക്കും. കൊട്ടിയൂർ പമ്പ് ഹൗസ് വഴിയുള്ള ശുദ്ധജല വിതരണം വാട്ടർ അഥോറിറ്റി ഉറപ്പാക്കും. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസ് സേവനവും ഉണ്ടാകും. അക്കര കൊട്ടിയൂരിലെ ആരോഗ്യ ക്ലിനിക്കിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഉറപ്പാക്കും.
ഉത്സവകാലത്ത് കൊട്ടിയൂർ പഞ്ചായത്ത് പ്രദേശം യാചകനിരോധിത മേഖലയാകുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കും. ക്ഷേത്രനഗരിയിൽ അപകടാവസ്ഥയിലുള്ള മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്നതിനുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷയിന്മേൽ വേഗം നടപടിയെടുക്കാൻ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഉത്സവനഗരിയിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക സംഘം നിത്യവും പരിശോധന നടത്തും. അഗ്നിസുരക്ഷാ സംവിധാനങ്ങളും ശക്തമാക്കും. സേനാംഗങ്ങൾക്ക് പുറമെ സിവിൽ ഡിഫൻസ് ടീം അംഗങ്ങളുടെ സഹായവും ലഭ്യമാകും. കെഎസ്ഇ ബി ഇലക്ട്രിക് ലൈൻ ടച്ചിംഗ് വൃത്തിയാക്കൽ തുടങ്ങി. ഉത്സവനഗരിയിലെയും താത്കാലിക കച്ചവട സ്ഥാപനങ്ങളിലെയും വൈദ്യുതി ബന്ധങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പരിശോധിച്ച് നിയന്ത്രിക്കും. ഉത്സവനഗരിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തിയതായും ദേവസ്വം ചെയർമാൻ അറിയിച്ചു.
കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. എഡിഎം കെ.കെ. ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ എം.വി. സദാശിവൻ, മറ്റ് വകുപ്പുദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.