തിരുവനന്തപുരം
കേരള തീരത്തുനിന്ന് ഗോവ, ലക്ഷദ്വീപ്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സർവീസ് തുടങ്ങാന്‍ നോർക്ക. വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽനിന്ന് യാത്ര, ടൂറിസം, ചരക്കു കപ്പൽ സർവീസുകളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിനായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ വിദഗ്‌ധരുടെ യോഗം ചേർന്നു.
പരീക്ഷണാടിസ്ഥാനത്തിൽ പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്തും. പരീക്ഷണയാത്രയ്‌ക്ക് സെപ്‌തംബറാണ് ഉചിതമെന്ന് ഷിപ്പിങ് കമ്പനി പ്രതിനിധികൾ അറിയിച്ചു. പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ ആലോചിക്കുന്ന പദ്ധതി കേരള ടൂറിസം വികസനത്തിൽ പുതിയ സാധ്യതകൾക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
നൂറ്റമ്പതുമുതൽ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് പരിഗണിക്കുന്നത്. ക്രൂയിസ് കമ്പനി പ്രതിനിധികളുമായി പ്രത്യേക ചർച്ചയ്ക്കുശേഷം യാത്രാനിരക്കും കപ്പലിൽ ഒരുക്കേണ്ട സംവിധാനങ്ങളുമടക്കം തീരുമാനിക്കും. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കണ്ണൂർ പോർട്ട് ഓഫീസർ ക്യാപ്‌റ്റൻ പ്രദീഷ് നായരെ ചുമതലപ്പെടുത്തി.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചയിൽ നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, പ്രവാസി നിക്ഷേപകർ, ഷിപ്പിങ് കമ്പനി പ്രതിനിധികൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.