കണ്ണൂർ: നാലു വർഷം കൊണ്ട് കേരളത്തിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കണ്ണൂർ ജില്ലയിലെ റവന്യൂ ഓഫീസുകളിൽ സമ്പൂർണ ഇ- ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കളക്ടറേറ്റിലെ നിരീക്ഷണ കാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 1666 വില്ലേജുകളിലെ 911 വില്ലേജുകളിലാണ് റീസർവേ പൂർത്തീകരിക്കാൻ കഴിഞ്ഞത്. അതിൽ 89 വില്ലേജുകളിലാണ് ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവെ നടത്താൻ സാധിച്ചത്. 27 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു. ഈ 116 വില്ലേജുകൾ മാറ്റിനിർത്തിയാൽ ശേഷിച്ച 1550 വില്ലേജുകളിലും നാലു വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ നടപടി പൂർത്തീകരിക്കണം-മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്നതോടെ റവന്യൂവകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിന്റെ ഇ-മാപ്സ് എന്നീ സോഫ്റ്റ്വെറുകൾ കൂടിച്ചേർന്നുള്ള സംയോജിത പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കും. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ തടസമില്ലാതെ നടത്താനാകും. അനധികൃതമായി ഭൂമി കൈവശം വച്ചവരിൽനിന്നു അവ തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാകും ഇതെന്നും മന്ത്രി പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്ത് കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്പെഷൽ ഓഫീസുകളടക്കം മുഴുവനായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്.
ഭൂരേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട
ഫെബ്രുവരിയിലാണ് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിൽ സമ്പൂർണ ഇ-ഓഫീസ് പദ്ധതി നടപ്പാക്കാൻ ജില്ലയിൽ കർമപദ്ധതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇ- ഓഫീസിലുടെ തപാൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രോസസിംഗ്, ഫയലിൽനിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫീസിന്റെ ഭാഗമാകും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ-ഓഫീസിന്റെ വെബ്പോർട്ടൽ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകും.
സംസ്ഥാനത്ത് ആദ്യമായി കളക്ടറേറ്റുകളിൽ ഇ-ഓഫീസ് വ്യാപിപ്പിച്ചത് കണ്ണൂരിലാണ്. ഭൂനികുതി അടയ്ക്കാനുള്ള മൊബൈൽ ആപ്പ്, വില്ലേജ് ഓഫീസുകളിൽ ഔദ്യോഗിക വെബ്സൈറ്റുകൾ, പൊതുജനങ്ങൾക്കായി ഇ-സർവീസസ് പോർട്ടൽ തുടങ്ങിയവയാണ് സേവനങ്ങൾ.
ജനങ്ങൾക്ക് വിവിധ ഭൂരേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനും ആവശ്യങ്ങൾ സാധിക്കാനും കഴിയും.