കണ്ണൂർ: എന്റെ കേരളം’ മെഗാ എക്സിബിഷൻ കൊമേഴ്സ്യൽ, തീം സ്റ്റാളുകളിൽ രണ്ടര കോടിയോളം രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ ബുധനാഴ്ച വരെ മാത്രം 2.36 കോടി രൂപയുടെ വിറ്റുവരവുണ്ടായി. മൂന്നു മുതലാണ് സ്റ്റാളുകൾ ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ 1.38 കോടി രൂപയുടെ സാധനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 98.57 ലക്ഷം രൂപ കൈത്തറി സ്റ്റാളുകളിൽനിന്നാണ്.
വ്യവസായ വകുപ്പിന്റെ 15 എംഎസ്എംഇ സ്റ്റാളുകളിൽനിന്നായി 39.5 ലക്ഷം രൂപ വരവ് ലഭിച്ചു. തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണസാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെട്ട കേരള ദിനേശ് സ്റ്റാളിൽനിന്ന് 23.23 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് വില്പന നടത്തിയത്. ബുധനാഴ്ച മാത്രം 2.45 ലക്ഷം രൂപയുടെ വരവ് ലഭിച്ചു. ഇതുകൂടാതെ ദിനേശിന്റെ ഫുഡ് കോർട്ടിൽനിന്നു മാത്രമായി 5.4 ലക്ഷം രൂപ ലഭിച്ചു. കെടിഡിസിയുടെ ഫുഡ്കോർട്ടിൽനിന്ന് 1.65 ലക്ഷം രൂപയുടെയും മിൽമ സ്റ്റാളിൽനിന്ന് 5.4 ലക്ഷം രൂപയുടെയും ഭക്ഷ്യ ഉത്പന്നങ്ങൾ വില്പന നടത്തി. 3.5 ലക്ഷം രൂപയാണ് ആറളം ഫാം സ്റ്റാളിൽ ലഭിച്ചത്.
കൃഷി വകുപ്പ് 9.7 ലക്ഷം രൂപയുടെയും ഫിഷറീസ് 7.7 ലക്ഷം രൂപയുടെയും ടൂറിസം വകുപ്പ് 3.66 ലക്ഷം രൂപയുടെയും ഉത്പന്നങ്ങൾ വിറ്റു.
കുടുംബശ്രീ സ്റ്റാളിൽനിന്ന് 16.59 ലക്ഷം രൂപയും ഫുഡ് കോർട്ടിൽ നിന്ന് 16.4 ലക്ഷം രൂപയും ലഭിച്ചു. മറ്റു വകുപ്പുകളിലെ വിറ്റുവരവ്: വനം-വന്യജീവി വകുപ്പ് 1.77 ലക്ഷം, ക്ഷീര വികസന വകുപ്പ് 41,770, തദ്ദേശസ്വയം ഭരണം 7080, കണ്ണൂർ ഗവ.ഐടിഐ 68,640, കെസിസിപിഎൽ 34,000, കൃഷി വിജ്ഞാൻ കേന്ദ്ര 42,230, മേഖല കോഴിവളർത്തു കേന്ദ്രം 32,000, വനിതാ-ശിശു വികസന വകുപ്പ് 23700, ഫോക് ലോർ അക്കാദമി 37961.
previous post