ദുരിതംവിതച്ച് തുടരുന്ന വേനൽമഴയിൽ സംസ്ഥാനത്ത് കനത്ത കൃഷിനാശം. മഴ ശക്തമായ ഏപ്രിലിൽ വ്യാഴംവരെ 337.71 കോടി രൂപയുടെ കൃഷി നശിച്ചു. 25,517 ഹെക്ടറിലെ കൃഷി നശിച്ചത് ഒരു ലക്ഷത്തോളം കർഷകരെ ബാധിച്ചു.
ആലപ്പുഴ ജില്ലയിലാണ് കൂടുതൽ നാശം. 9750 ഹെക്ടറിലെ കൃഷി നശിച്ചു. 16,671 കർഷകരെ ബാധിച്ചു. 111.43 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴയിലും മടവീഴ്‌ചയിലും കുട്ടനാട്ടിൽമാത്രം 60 കോടി രൂപയുടെ നെൽക്കൃഷി നശിച്ചു. എറണാകുളം ജില്ലയിൽ 48.61 കോടിയുടെയും വയനാട്ടിൽ 19.01 കോടിയുടെയും തൃശൂരിൽ 23 കോടിയുടെയും പത്തനംതിട്ടയിൽ 19.49 കോടിയുടെയും നഷ്ടമുണ്ടായി.
സംസ്ഥാനത്താകെ 13,220 ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. 198.31 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 46562 റബർ മരങ്ങൾ നശിച്ചതിലൂടെ ഒമ്പതു കോടിയുടെയും 20 ലക്ഷം വാഴ നശിച്ചതിലൂടെ 101. 76 കോടിയുടെയും നഷ്ടമുണ്ടായി.
കർഷകർക്ക് നൽകിയത് 115.98 കോടി
കഴിഞ്ഞ സാമ്പത്തികവർഷം ദുരിതാശ്വാസ, സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിലായി കർഷകർക്ക് നൽകിയത് 115.98 കോടി രൂപ. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിപ്രകാരം 31.79 കോടിയും പ്രകൃതിക്ഷോഭ ദുരന്ത നഷ്ടപരിഹാര ഫണ്ടിൽനിന്ന് 67.29 കോടിയും ദുരന്തപ്രതികരണ ഫണ്ടിൽനിന്ന് 16.92 കോടിയും അനുവദിച്ചു. 1,10,677 കർഷകർക്ക് പ്രയോജനം ലഭിച്ചു. കഴിഞ്ഞവർഷം 2,04,100 കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിരുന്നു.