കണ്ണൂർ: യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായി ഇടപെടണമെന്ന് ജില്ലാ ആസൂത്രണ സമിതി. വാർഡ് തലത്തിലുള്ള ഡ്രഗ് ഒബ്സർവർ മാരിൽ നിന്നും എക്സൈസ് വകുപ്പ് വിവരശേഖരണം നടത്തും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലാതല യോഗം ചേരുമെന്നും സമിതി അറിയിച്ചു. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും 2022-23 വർഷത്തെ ആദ്യഘട്ട പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.
സംസ്ഥാന സർക്കാരിന്റെ’തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ 22ന് നടത്തുന്ന ജല ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പിലോട് പഞ്ചായത്തിൽ നടക്കും. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഉദ്ഘാടനം ഉണ്ടാകും.
ഒരു വർഷം നീളുന്ന ശുചീകരണമാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ജല നടത്തം സംഘടിപ്പിക്കും. തത്സമയ ജല പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കും. മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ ആസൂത്രണ സമിതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇതിനായി ജില്ലയിലെ വിവിധയിടങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും.
വിവാഹ ആഭാസങ്ങളും പ്ലാസ്റ്റിക് ഉപയോഗവും തടയാൻ തദ്ദേശ സ്ഥാപനങ്ങൾ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും ടൂറിസം വകുപ്പിന്റെ സഹായത്തോടെ മികച്ചതാക്കണം. ആസൂത്രണ സമിതി അധ്യക്ഷ പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സമിതി അംഗങ്ങളായ ടി.ഒ. മോഹനൻ, ബിനോയ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.