കണ്ണൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ സമാപന പൊതുസമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ ഒഴുകിയെത്തിയതോടെ കണ്ണൂർ ചെങ്കടലായി. ബൈക്കുകളിലും മറ്റും ചെന്പതാകകൾ വീശിയാണ് പ്രവർത്തകർ നഗരത്തിൽ രാവിലെ മുതൽ എത്തിയത്. കേന്ദ്രീകൃത പ്രകടനങ്ങൾ ഒഴിവാക്കിയാണ് സമാപന റാലി ആസൂത്രണം ചെയ്തതെങ്കിലും വാഹനങ്ങളിലെത്തിയ പ്രവർത്തകർ വാഹനങ്ങൾ നഗരത്തിനു പുറത്ത് നിർത്തി ചെങ്കൊടിയുമേന്തി ചെറുജാഥകളായി സമാപന സമ്മേളനം നടക്കുന്ന ജവഹർ സ്റ്റേഡിയത്തിലേക്ക് എകെജി നഗറിൽ അണമുറിയാത്ത പ്രവാഹമായി എത്തുകയായിരുന്നു.
വൈകുന്നേരം അഞ്ചിനായിരുന്നു പൊതുസമ്മേളനമെങ്കിലും രാവിലെ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ നഗരത്തിലെത്തി തുടങ്ങിയിരുന്നു. സമാപന സമ്മേളനത്തിനെത്തിയ പലർക്കും തിരക്ക് കാരണം സമ്മേളന നഗരിയിലേക്ക് കയറാൻ പോലും കഴിഞ്ഞില്ല. വൈകുന്നേരം നാലിന് പാർട്ടി കോൺഗ്രസ് വേദിയായ ബർണശേരി ഇ.കെ. നായനാർ അക്കാഡമിയിൽനിന്നു സമ്മേളന വേദിയായ സ്റ്റേഡിയത്തിലേക്ക് റെഡ് വോളണ്ടിയർ മാർച്ച് ആരംഭിക്കുന്പോഴേക്കും പാതയോരങ്ങളിൽ മാർച്ച് കാണാൻ ജനം തന്പടിച്ചു. ആയിരം പുരുഷ വോളണ്ടിയർമാരും 1000 സ്ത്രീ വോളണ്ടിയർമാരുമാണ് മാർച്ചിൽ അണിനിരന്നത്.മാർച്ച് കടന്നു പോകുന്ന പാതയോരങ്ങളിലുള്ളവർ ചെന്പതാക വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പാർട്ടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ചു. ജില്ലാ വോളണ്ടിയർ ക്യാപ്റ്റനും സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ.വി. സക്കീർ ഹുസൈനും വൈസ് ക്യാപ്റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ എ.കെ. രമ്യയുമാണ് ചെമ്പടയെ നയിച്ചത്.
18 ഏരിയകളിൽ 31 റെഡ് വോളണ്ടിയർമാർ ഉൾപ്പടുന്ന രണ്ട് വീതം പുരുഷ-വനിത സ്ക്വാഡകളാണുണ്ടായിരുന്നത്. ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ വനിതാ സ്ക്വാഡും മാർച്ചിൽ പങ്കെടുത്തു. പ്രഭാത് ജംങ്ഷൻ, പ്ലാസ ജങ്ഷൻ, മുനീശ്വരൻ കോവിലൂടെ പഴയ ബസ്റ്റാൻഡ് വഴിയാണ് മാർച്ച് എകെജി നഗറിൽ പ്രവേശിച്ചത്. മാർച്ചിന് പിന്നാലെ നേതാക്കൾ തുറന്ന ജീപ്പിലാണ് സമാപന സമ്മേളന വേദിയിലെത്തിയത്. സമാപന സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, വൃന്ദ കാരാട്ട്, മണിക് സർക്കാർ എന്നിവർ പ്രസംഗിച്ചു.