കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി ചീഫ് സെക്രട്ടറി രംഗത്തുവന്നതിനു പിന്നാലെ വകുപ്പിലെ ഭരണ കെടുകാര്യസ്ഥതയ്ക്ക് നിരവധി തെളിവുകൾ പുറത്ത്. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് വീഴ്ചകള്‍ക്കു കാരണമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത് പൂർണമായും ശരിവയ്ക്കുന്നതാണ് വസ്തുതകൾ.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ നിർണായക ഘട്ടത്തിൽ പോലും വകുപ്പിൽ സ്ഥിരം ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതുകൂടാതെ 170 ഓളം തസ്തികകളിൽ നിയമനമോ സ്ഥാനക്കയറ്റമോ നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. 2021 ഏപ്രിലിൽ ഡോ. ആർ.എൽ. സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞശേഷം പകരം ആരേയും നിയോഗിച്ചിട്ടില്ല. അഡീഷണൽ ഡയറക്ടർക്കാണ് നിലവിൽ ഡിഎച്ച്എസിന്റെ ചുമതല.
2021 ഫെബ്രുവരിയിൽ ആരോഗ്യവകുപ്പിൽ 2027 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചുവെങ്കിലും കാര്യമായി ഒന്നും നടന്നില്ല. ഇതിൽ 1200 തസ്തികകൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിനു കീഴിലും സൃഷ്ടിക്കാനായിരുന്നു നീക്കം. ഇതിനുപുറമെ മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്തികകളും പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തി
കകളും തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി യൂണിറ്റ് ആരംഭിക്കുന്നതിലേക്കായി അഞ്ച് തസ്തികകളും സൃഷ്ടിക്കാനായിരുന്നു തീരുമാനം.
നിലവിലവിൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ രണ്ട് അഡീഷണൽ ഡയറ്കടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസിസ്റ്റന്റ് ഡയറകട്ർമാരുടെയുമടക്കം 16 തസ്കതികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജൻമാരുടെയും 45 അസിസ്റ്റന്റ് സർജൻമാരുടെയുമടക്കം 58 കസേരകളും ശൂന്യം. ഇതോടെ സുപ്രധാന ചുമതലകൾ നിർവഹിക്കേണ്ട വകുപ്പുകൾ കടുത്ത പ്രതിസന്ധിയിലായി.
സ്പെഷാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21 ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ ആറും അനസ്തേഷ്യ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. വർഷാവർഷം പൊതു സ്ഥലംമാറ്റം നടക്കാറുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് 2021 വർഷത്തെ പൊതു സ്ഥലംമാറ്റം പോലും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട ഈ പ്രക്രിയയുടെ കരട് പട്ടിക പോലും പ്രസിദ്ധീകരിച്ചത് 2022 ജനുവരിയിലാണ്. അതുകഴിഞ്ഞ് രണ്ടു മാസമായിട്ടും അന്തിമപട്ടിക ഇനിയുമായില്ല.
ഡിഎച്ച്എസ് ഓഫീസിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ അഭാവം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഡോക്ടർമാരുടെ പ്രൊബേഷൻ പാസാക്കൽ, സർവീസ് റഗുലറൈസേഷൻ, പോലീസ് വെരിഫിക്കേഷൻ തുടങ്ങിയ വിഷയങ്ങൾക്കും കാലതാമസം വരുത്തുന്നു. സമയബന്ധിത പ്രമോഷൻ നടക്കാത്ത ഒരേയൊരു വിഭാഗം സർക്കാർ ജീവനക്കാർ ആരോഗ്യവകുപ്പ് ഡോക്ടർമാരാണ്.
ഇതുമൂലം നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒരു വർഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നത് ആരോഗ്യവകുപ്പ് ഡയറക്ടർ, ചീഫ് കൺസൾട്ടന്റ് മുതൽ അസിസ്റ്റന്റ് സർജൻ വരെയുള്ള ഡോക്ടർമാരുടെ 170 ഓളം തസ്തികകളാണ്. മാനവവിഭവശേഷി വളരെ കുറവായ ആരോഗ്യവകുപ്പിൽ ജീവനക്കാരില്ലാത്തത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. പലതവണ ഈ കാര്യങ്ങൾ വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടും ഉചിതമായ നടപടി ഉണ്ടാകാത്തതിൽ കെജിഎംഒഎ യും കടുത്ത പ്രതിഷേധത്തിലാണ്