കൊച്ചി ∙ വധഗൂഢാലോചനാ കേസിൽ നടന്‍ ദിലീപ് ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് റിപ്പോര്‍ട്ട്. 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒയുമായുളള സംഭാഷണങ്ങളും ഉള്‍പ്പെടുന്നു.സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ദുബായ് പാർട്നറുമായുള്ള ചാറ്റുകളും നശിപ്പിച്ചു. ഇതു ഗൗരവത്തോടെ കാണണമെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. സായി ശങ്കറാണു ചാറ്റുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ ആറാം പ്രതിയാണ് ഇയാൾ.
ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി നസീർ, ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് എന്നിവരുമായുള്ള സംഭാഷണങ്ങളും നീക്കിയതിലുണ്ട്. ചാറ്റുകൾ ഡിലീറ്റ് ചെയ്തതിൽ കൂടുതൽ അന്വേഷണം വേണമെന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കൊച്ചിയിൽവച്ചാണു ചാറ്റുകൾ നീക്കിയതെന്നും ദിലീപിനെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്നും ക്രൈംബ്രാഞ്ച് അവകാശപ്പെട്ടു.