കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ നടക്കും. വൈകുന്നേരം ആറിന് കണ്ണൂർ പോലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഇന്നു മുതൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹ്യ-സാംസ്കാരിക മേഖലയിലുള്ളവർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനുശേഷം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ മിഥുൻ ജയരാജ് ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകുന്നേരം 4.30ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട്, കേരള ക്ഷേത്രകലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ അരങ്ങേറും.
സർക്കാർ അധികാരമേറ്റ മേയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശനമേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികളുടെ സമാപനം മേയ് 20 ന് തിരുവനന്തപുരത്ത് നടക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. കണ്ണൂർ പോലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിൽ എല്ലാദിവസവും വൈകുന്നേരം ആറിന് കലാ-സാംസ്കാരിക സന്ധ്യ അരങ്ങേറും.
സംസ്ഥാനത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വികസനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയ്ക്കൊപ്പം നാടിനെ അടുത്തറിയാൻ കൂടിയുള്ളതാണ് എന്റെ കേരളം മെഗാ എക്സിബിഷൻ. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്കരിക്കുന്ന ടൂറിസം വകുപ്പിന്റെ ‘കേരളത്തെ അറിയാം’ തീം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാൾ അടങ്ങിയ ടെക്നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്സിബിഷനിലുണ്ട്.
സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും.
ഈമാസം 14 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.