ഇരിട്ടി: കാർഷിക മേഖലയിലെയും കർഷകരുടെയും അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതുവരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരുമെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധവ്ളെ. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇരിട്ടിയിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്നും കർഷകർക്ക് ഉത്പാദന ചെലവിന് ആനുപാതികമായി വില ഉറപ്പാക്കുന്ന (എംഎസ്പി) പദ്ധതി പൂർണ അർത്ഥത്തിൽ നടപ്പിലാക്കണമെന്നും അശോക് ധവ്ളെ ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമം എല്ലാ സംസ്ഥാനത്തും നടപ്പിലാക്കുകയും വിള ഇൻഷ്വറൻസിന്റെ ആനുകൂല്യം ചെറുകിട-ഇടത്തരം കർഷകർക്ക് തന്നെ ലഭിക്കാനുള്ള നടപടികൾ ഉണ്ടാകേണ്ടതുമുണ്ട്. കർഷക ദ്രോഹ നയങ്ങൾക്കെതിരേ നടന്ന ഐതിഹാസിക സമരത്തിന്റെ വിജയം രാജ്യത്താകെ അലയടിക്കുകയാണ്. കർഷരുടെ സംഘടിതശക്തിക്കു മുന്നിൽ കേന്ദ്രസർക്കാർ അടിയറവ് പറഞ്ഞെങ്കിലും ചില മുതലാളികൾക്കുവേണ്ടിയാണ് സർക്കാർ ഇപ്പോഴും നയരൂപീകരണം നടത്തുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേയും ആദിവാസികളെ സംരക്ഷിക്കുന്ന വനാവകാശ നിയമങ്ങൾ ഇല്ലാതാക്കാനുള്ള നടപടിക്കെതിരേയും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ, കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റ് എസ്.കെ. പ്രീജ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, കെ. മോഹനൻ, ഇരിട്ടി ഏരിയ സെക്രട്ടറി കെ.വി. സക്കീർഹുസൈൻ, വി.ജി. പദ്മനാഭൻ, വൈ.വൈ. മത്തായി, പി.പി. അശോകൻ, കെ.ജി. ദിലീപ്, പി.പി. ഉസ്മാൻ, ഇ.എസ്. സത്യൻ, പി.റോസ എന്നിവർ പ്രസംഗിച്ചു.