കണ്ണൂർ: പെട്രോൾ, ഡീസൽ, മരുന്ന് തുടങ്ങിയവയുടെ വിലക്കയറ്റത്തിനെതിരെ കോർപറേഷൻ കൗൺസിലിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിസന്ധിക്കാലത്ത് സർക്കാർ അമിതഭാരം ജനങ്ങളിൽ അടിച്ചേൽ പിക്കുകയാണെന്ന പ്രസ്താവനയാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്.
പ്രമേയത്തിൽ നിന്നും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന പ്രസ്താവന എടുത്തു മാറ്റിയാൽ പ്രമേയത്തെ ഒറ്റക്കെട്ടായി അംഗീകരിക്കാമെന്ന് സുകന്യ പറഞ്ഞു. അതേസമയം അടിയന്തര പ്രമേയത്തെക്കുറിച്ച് സംസാരിക്കാൻ എൽഡിഎഫ് കൗൺസിലർ ടി. രവീന്ദ്രൻ ഏഴ് മിനുറ്റെടുത്തത് മേയറെ ക്ഷുഭിതനാക്കി. ഇതേത്തുടർന്ന് മേയറും രവീന്ദ്രനും ഏറെ നേരത്തെ തർക്കമുണ്ടായി. മേയർ ടി.ഒ. ഹനൻ അധ്യക്ഷത വഹിച്ചു. എൻ. ഉഷ, മാർട്ടിൻ ജോർജ്, എം. ശകുന്തള എന്നിവർ പ്രസംഗിച്ചു.
പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹ സംസ്കാരം നടത്തുന്നതിനായുള്ള വിറകുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് പ്രശ്നം ചൂണ്ടിക്കാട്ടിയ കൗൺസിൽ അംഗം ടി. രവീന്ദ്രനെ മേയർ അറിയിച്ചു. വിറക് തീരുമ്പോഴാണ് പലപ്പോഴും അറിയിക്കുന്നത്. മുൻകൂട്ടി വിറക് ക്ഷാമം കോർപറേഷനെ അറിയിച്ചാൽ അത് പരിഹരിക്കാനാകുമെന്നും മേയർ പറഞ്ഞു. വിറക് ക്ഷാമം പരിഹരിക്കുന്നതിനായി എ ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഏതെങ്കിലും പരാതി ഉയർന്നാൽ നടപടിയുണ്ടാകുമെന്നും മേയർ പറഞ്ഞു.