ആറളം ഗ്രാമപ്പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്ത് 47 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ എങ്ങുമെത്തിയില്ലെന്ന് ആരോപണം. ഭൂമിയുടെ രേഖകളുടെ പരിശോധ പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും അന്തിമ തീരുമാനമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
47 കുടുംബങ്ങൾ വിലകൊടുത്തുവാങ്ങിയ ഭൂമിയിൽ വീടുവെച്ച് വർഷങ്ങളായി താമസിക്കുന്ന പ്രദേശം മിച്ചഭൂമിയാണെന്ന റവന്യൂ അധികൃതരുടെ കണ്ടെത്തലാണ് കുടുംബങ്ങളെ പെരുവഴിയിലാക്കിയിരിക്കുന്നത്. 2015 ഏപ്രിൽവരെ താമസക്കാരിൽനിന്ന് നികുതി സ്വീകരിച്ചിരുന്ന പ്രദേശമാണ്.
വിവിധ കുടുംബങ്ങൾ വർഷങ്ങളായി കൈവശംവെച്ചത് മിച്ചഭൂമിയാണെന്ന് കാണിച്ച് അളന്നുതിരിക്കാൻ റവന്യൂസംഘമെത്തിയപ്പോൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പ്രദേശത്ത് 10. 91 ഏക്കർ മിച്ചഭൂമിയുണ്ടെന്നാണ് റവന്യൂസംഘം പറയുന്നത്. മൂന്ന് സർവേനമ്പറിൽ ഉൾപ്പെട്ട മിച്ചഭൂമി ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല.