കണ്ണൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. കെഎസ്ആർടിസി അധിക സർവീസ് നടത്താത്തതും യാത്രക്കാരെ വലച്ചു. ചുരുക്കം ചില സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സർവീസ് നടത്തിയത്. മലയോര മേഖലയിലേക്കും ഉൾപ്രദേശങ്ങളിലേക്കും കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
പരീക്ഷാക്കാലമായതിനാൽ സമരത്തിൽ ഏറ്റവും കൂടുതൽ വലഞ്ഞത് വിദ്യാർഥികളാണ്. സ്റ്റഡന്റ് കൺസക്ഷനും മറ്റും കൊടുത്ത് യാത്ര ചെയ്തിരുന്ന വിദ്യാർഥികളിപ്പോൾ 100 രൂപ വരെ കൊടുത്ത് ഓട്ടോയ്ക്കും മറ്റുമാണ് സ്കൂളിലെത്തിയത്. മലയോര മേഖലകളിൽ നിന്ന് ദൂര സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്നവരും ഏറെ ബുദ്ധിമുട്ടിലായി.
15 ലക്ഷമാണ് സമരത്തിന്റെ ഒന്നാം ദിനത്തിൽ കെഎസ്ആർടിസിയുടെ വരുമാനം. ബസുകൾ തീരെയില്ലാത്ത റൂട്ടിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അധിക സർവീസ് നടത്തി. മലയോര മേഖലകളിൽ നിന്നാണ് കൂടുതൽ പരാതികൽ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ കണ്ണൂർ- കോഴിക്കോട്, കണ്ണൂർ – കാസർഗോഡ്, കണ്ണൂർ-ഇരിട്ടി, കണ്ണൂർ- ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടതൽ സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ 80 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. യാത്രക്കാരുടെ പരാതിയ്ക്കനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.