കൺസ്യൂമർഫെഡിന് കൂടുതൽ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ പിണറായിയിലെ ത്രിവേണി മെഗാമാർട്ട് ഔട്ട്‌ലൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്സവകാലത്ത് ജനങ്ങൾ വലിയതോതിൽ വിലക്കയറ്റ ഭീഷണി നേരിടുമ്പോൾ മാർക്കറ്റിൽ ഇടപെടാനും വിലകുറക്കുന്നതിനും കൺസ്യൂമർഫെഡിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ, മികവാർന്ന പ്രവർത്തനത്തിലൂടെ അത് കുറച്ചു കൊണ്ടുവരാൻ കൺസ്യൂമർഫെഡിന് കഴിഞ്ഞു. പൊതുവിതരണ രംഗത്ത് സ്തുത്യർഹമായ ഇടപെടലാണ് കൺസ്യൂമർഫെഡ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൺസ്യൂമർഫെഡ് ചെയർമാനായിരുന്ന വി കരുണൻ മാസ്റ്ററുടെ സ്മരണാർഥം പ്രവർത്തിച്ച ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റാണ് ആധുനിക സൗകര്യങ്ങളോടെ മെഗാമാർട്ടായത്. നിത്യോപയോഗ സാധനങ്ങളോടൊപ്പം ഓഫീസ് സ്റ്റേഷനറി, ഹൗസ് ഹോൾഡ് സാധനങ്ങളും ഇറച്ചി, പാൽ, മുട്ട, പച്ചക്കറി എന്നിവയും ഇവിടെ വിലയ്‌ക്കുറവിൽ ലഭിക്കും. ദിനേശ് ഫുഡ്സ്, റെയ്ഡ്‌കോ, മാർക്കറ്റ്ഫെഡ്, സുഭിക്ഷ, മിൽമ, അമൂൽ, എൻഎംഡിസി, കോഫീ ഹൗസ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ സഹകാരി കോർണറിൽ ലഭിക്കും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു പി ഐ പണമിടപാട് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ സഹകാരി കോർണർ ഉദഘാടനംചെയ്‌തു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, കെ കെ രാഗേഷ്, കൊല്ലോൻ മോഹനൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.