ജില്ലയിൽ യുവ സംരംഭകർക്കാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കേരള സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് കാസർകോട് ഇന്നോവേഷൻ ഹബ് നടപ്പാക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ഇന്നൊവേഷൻ ഗ്രാന്റിന് ഇരുപതിലധികം പേരാണ് അപേക്ഷിച്ചത്. കാസർകോട് സ്വദേശികളായ യുവാക്കൾ സ്ഥാപകരായ ആറ് സ്റ്റാർട്ടപ്പിന് 60 ലക്ഷത്തോളം രൂപയുടെ ഗ്രാന്റ് ലഭിച്ചു. കാഞ്ഞങ്ങാട് സ്വദേശി ശ്രീരാഗിന്റെ ഫാബസ് ഫ്രെയിംസ്, കാസർകോട്ടെ അഭിലാഷിന്റെ ഫൈനെക്സ്റ്റ് ഇന്നോവേഷൻസ്, കലാമണ്ഡലം ശിവപ്രസാദിന്റെ നാട്യ, ചെടേക്കാലിലെ മിഖദാദ് സ്ഥാപകനായ ഫോപ്‌സ്, ഇഷാൻ സ്ഥാപകനായ കഥ തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്കാണ് ഈ വർഷം സർക്കാർ ഗ്രാന്റ് ലഭിച്ചത്.
മൊഗ്രാൽ പുത്തൂർ സ്വദേശി ഹിസാമുദ്ദീൻ സ്ഥാപകനായ എട്ടുലക്ഷത്തോളം ഉപയോക്താക്കളുള്ള എൻട്രി ഏഷ്യയിലെ മികച്ച 100 സ്റ്റാർട്ടപ്പുകളുടെ ലിസ്റ്റിലുണ്ട്. ഈയിടെ 50 കോടി നിക്ഷേപം ഈ സ്ഥാപനത്തിന് ലഭിച്ചു.
നീലേശ്വരം സ്വദേശി പ്രണവ് സ്ഥാപകനായ ചാറ്റ് വൂട്ട് എന്ന സ്റ്റാർട്ടപ് 12 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. ചെറുവത്തൂരിലെ ശിഹാബിന്റെ സ്റ്റാർട്ടപ്പിന് ഗൾഫിൽ ബിസിനസ് വ്യാപിപ്പിക്കാൻ 10 കോടി രൂപ നിക്ഷേപം നേടി. ദുബായിൽ നടന്ന നിക്ഷേപക സംഗമത്തിൽ മിഖദാദ് സ്ഥാപിച്ച ഫൊപ്‌സ് നേടിയത് രണ്ടുകോടിയോളം രൂപയാണ്.
ഇവരുടെയെല്ലാം പിന്തുണയോടെ ജില്ലയെ മികച്ച സ്റ്റാർട്ടപ് ഡെസ്റ്റിനേഷൻ ആക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പി ബേബി പറഞ്ഞു.