ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കൂടിയതോടെ കാലതാമസം ഒഴിവാക്കാൻ സ്‌ക്രീനിങ് നടത്തി. ‘ജനനി’ ചികിത്സയുടെ ഭാഗമായി 100 ദമ്പതിമാർക്കായിരുന്നു സ്‌ക്രീനിങ്. പരിശോധനയ്‌ക്കു വന്നവർക്ക് തുടർചികിത്സ നൽകി. പദ്ധതിക്ക് സ്വീകാര്യതയേറി രജിസ്ട്രേഷൻ വർധിച്ച സാഹചര്യത്തിലായിരുന്നു സ്‌ക്രീനിങ്. 2013ൽ ‘അമ്മയും കുഞ്ഞും’ പദ്ധതിയോടെ തുടക്കമിട്ട പദ്ധതി 2017ലാണ് ‘ജനനി’ എന്ന് പേരുമാറ്റിയത്. ഇതുവരെ 600 ദമ്പതിമാർക്ക് കുഞ്ഞുങ്ങളുണ്ടായി. കിടത്തിച്ചികിത്സയും ഇവിടെയുണ്ട്. കേരള ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതിക്ക് നാഷണൽ ആയുഷ് മിഷന്റെ സഹായം ലഭിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി.
ഡോ. എ പി സുധീര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അഡ്വ. ടി സരള, ഡോക്ടർമാരായ അജിത് കുമാർ,വിജയ, എം അമുദ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ഷീജ, രേഖ, അമൃത, ധന്യ, സംഗീത, വിവേക് എന്നിവർ സ്‌ക്രീനിങ്ങിനു നേതൃത്വം നൽകി.
സ്പെഷ്യൽ ക്ലിനിക്ക് ഉദ്ഘാടനം ഇന്ന്
ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിക്കുന്ന അലർജി ആൻഡ് ആസ്ത്മ, തൈറോയ്ഡ് സ്പെഷ്യൽ ക്ലിനിക്ക് വെള്ളി രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്യും.
previous post