കണ്ണൂർ: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ട്. എന്നാൽ നിലവിലുള്ളതിന്റെ പരിപാലനത്തിൽ പോരായ്മകളുണ്ട്. അതിനാൽ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ടൂറിസം മേഖലയിൽ വലിയ മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും ഈ മേഖലയെയാണ്. എന്നാൽ ടൂറിസം വകുപ്പ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകുകയാണ്. മലബാർ ടൂറിസത്തിന്റെ വികാസം കേരള ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്.
പുതിയ ടിക്കറ്റ് കൗണ്ടർ, ശുചിമുറി ബ്ലോക്ക്, കിയോസ്ക്, ശില്പങ്ങൾ, ചെസ് ബോർഡ്, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, വാർലി പെയിന്റിംഗ്, ഗേറ്റ്, ജലസേചന സംവിധാനം, കളിയുപകരണങ്ങൾ, ഡസ്റ്റ് ബിൻ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. 500 മീറ്ററോളം നീളത്തിലാണ് നടപ്പാത. മുതിർന്നവർക്ക് 20 രൂപയും ആറു മുതൽ 12 വരെ പ്രായമുള്ളവർക്ക് പത്തു രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറു വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. വനിതാ ദിനത്തോടനുന്ധിച്ച് ഇന്നും നാളെയും മുഴുവൻ പേർക്കും പ്രവേശനം സൗജന്യമായിരിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പാർക്കിന്റെ പ്രവർത്തനസമയം.
ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പാർക്ക് നവീകരിച്ച ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രതിനിധി അജിത്ത് കെ. ജോസഫിന് മന്ത്രി ഉപഹാരം നൽകി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, കെ.സി. ശ്രീനിവാസൻ, സി.പി. ജയരാജ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്ന് കണ്ണൂർ ഗവ. ഹസ്റ്റ് ഹൗസിൽ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ നഗരത്തിലെ പ്രധാന പ്രശ്നം ഗതാഗതക്കുരുക്കാണ്. ഇതിനു പരിഹാരമായി കണ്ണൂരിൽ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
മാഹി ബൈപ്പാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി ഉന്നയിക്കാനുള്ള അവകാശമുണ്ട്. അത്തരം പരാതികൾ ബന്ധപ്പെട്ടവർ പരിശോധിക്കും. എന്നാൽ വികസനകാര്യത്തിൽ അനാവശ്യ തടസങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.