തലശേരി : വീണ്ടും കാട്ടുമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്ന സങ്കടകരമായ വാർത്ത കേൾക്കേണ്ടിവരുന്നത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലമെന്ന് തലശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. നെടുംപൊയിലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമാണ്. കാട്ടുപന്നിയും കാട്ടാനയും പുലിയും കടുവയും ഇപ്പോൾ കാട്ടുപോത്തും മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വനം വകുപ്പ് നോക്കുകുത്തികളായിരിക്കുകയാണ്. സർക്കാർ സംവിധാനത്തിന്റെ പരാജയമാണിത്. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മനുഷ്യജീവനെ സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും മരിച്ച ആളുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു.