പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് “സൈലന്റ് കില്ലർ’എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത നാൽപ്പത്തഞ്ചുകാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ സൈലന്റ് കില്ലറെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം.
ഹരിദാസനെ വകവരുത്തുന്നതിനായി ഒരു തെങ്ങുകയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം നിശബ്ദകൊലയാളി ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഇന്നലെ പുലർച്ചെ നാലുവരെ സംശയത്തിന്റെ നിഴലിലുള്ള അഞ്ചുപേരെയും ചോദ്യംചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നിശബ്ദ കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചത്.
ഇതിനിടെ കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിൽ പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തി. ഈ വീട്ടിലെ സഹോദരങ്ങളായ രണ്ടുപേർ പോലീസ് നിരീക്ഷണത്തിലാണ്.
നിലവിൽ സംശയത്തിന്റെ നിഴലിലുളള പോലീസുകാരനെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തു. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പോലീസുകാരൻ നടത്തിയ വാട്ട്സ് ആപ്പ് കോൾ സംഭാഷണമാണ് പോലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുനേഷിനെ വിളിച്ചതു മാറി സുനേഷിന്റെ പേരിനോട് സമാനതയുള്ള തന്റെ പേരിലേക്ക് കോൾ വരികയായിരുന്നുവെന്നാണ് പോലീസുകാരൻ പറഞ്ഞത്. എന്നാൽ മാറി വന്ന കോളിൽ നാലു മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം എന്തായിരുന്നുവെന്ന ചോദ്യത്തിന് അന്വേഷണസംഘത്തോടു വ്യക്തമായ മറുപടി നൽകാൻ പോലീസുകാരന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.