ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തെ പുനരധിവാസ മേഖലയുമായി വേര്‍തിരിക്കുന്ന ആനമതിലിന്റെ തകര്‍ന്ന ഭാഗത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.
വനാതിർത്തിയിൽ വളയംചാല്‍ മുതല്‍ കോട്ടപ്പാറവരെയുള്ള ആമതിലിന്റെ ആറിടങ്ങളിലായി 100 മീറ്ററോളം ഭാഗമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. മതില് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും പുനര്‍നിര്‍മിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ചെത്തുതൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നതോടെ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാകുകയും തകര്‍ന്ന മതില് പുനര്‍നിര്‍മിക്കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. മതിലിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപയാണ് വനംവകുപ്പ് അനുവദിച്ചിരിക്കുന്നത്.
വളയംചാല്‍ മുതല്‍ പൊട്ടിച്ചിപാറ വരെയുള്ള 10.5 കിലോമീറ്റര്‍ വനാതിർത്തിയിൽ ഉയരം കൂട്ടിയുള്ള ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനായി രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ 22 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ എന്തു പ്രതിരോധമാർഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആനമതിലിനു പകരം മറ്റു പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് വനംവകുപ്പില്‍നിന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് തീരുമാനം നീണ്ടുപോയത്.
മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘം ഫാമിലെത്തി ജനപ്രതിനിധികളുമായും മറ്റും നടത്തിയ ചര്‍ച്ചയില്‍ ആനമതില്‍ തന്നെ നിർമിച്ചാൽ മതിയെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. കാട്ടാന പ്രതിരോധ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലനിൽക്കുന്ന കേസില്‍ ആനമതിലിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.
പുതിയ മതില് സ്ഥാപിക്കുന്നതുവരെ നിലവിലുള്ള മതില് പൊളിഞ്ഞ സ്ഥലങ്ങളില്‍ പുനർനിർമിക്കാനും യോഗം വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിതല സംഘത്തിന്റെ പരിശോധനയുടെ ഭാഗമായാണ് തകര്‍ന്ന മതില് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലായത്.
ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് മതില് തകര്‍ന്ന ഭാഗത്തുകൂടി ഫാമിലേക്കും പുനരധിവാസ മേഖലയിലേക്കും എത്തിയ ആനക്കൂട്ടങ്ങളില്‍ കുറേയെണ്ണത്തെ കഴിഞ്ഞ ദിവസങ്ങളില്‍ വനത്തിലേക്ക് തുരത്തിയിരുന്നു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും തിരികേ ഫാമിനുള്ളിലേക്കുതന്നെ പ്രവേശിച്ച് കൃഷി നശിപ്പിക്കല്‍ തുടരുകയാണ്.