കൊട്ടിയൂർ: പാൽച്ചുരം -ബോയ്സ് ടൗൺ റോഡിൽ ഒരാഴ്ച മുന്പ് ടാറിംഗ് നടത്തിയ ഭാഗം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതേ തുടർന്നു കണ്ണൂർ പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ബോയ്സ് ടൗൺ മുതൽ പാൽച്ചുരം വരെയുള്ള അറ്റകുറ്റപ്പണി നടത്തിയ ഭാഗം പരിശോധിച്ചു. ടാർ ഉറയ്ക്കുന്നതിനു മുന്പേ അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോയതാകാം റോഡ് തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
തകർന്ന സ്ഥലം വീണ്ടും ടാറിംഗ് നടത്താൻ കരാറുകാരനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് ക്വാളിറ്റികൺട്രോൾ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ. പ്രവീൺ പറഞ്ഞു. പരിശോധനാ റിപ്പോർട്ട് മന്ത്രിക്കു സമർപ്പിക്കും. പ്രവർത്തിയുടെ ഭാഗമായുള്ള പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. മുഴുവൻ പ്രവൃത്തികളും തീർന്നതിനുശേഷം വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഭാരം കയറ്റി വരുന്ന ടോറസ് വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ചെങ്കൽ ലോറികളടക്കമുള്ള വാഹനങ്ങൾക്ക് നിരോധനമില്ല.
റോഡ് പ്രവൃത്തി പൂർത്തിയായ ശേഷവും തകരാൻ തുടങ്ങിയാൽ വീണ്ടും കരാറുകാരനെ കൊണ്ട് തന്നെ ടാറിംഗ് നടത്തിക്കുമെന്നും ടോറസ് വാഹനങ്ങൾ ഇതിലൂടെ അനുവദിക്കില്ലെന്നും ജനകീയ കമ്മിറ്റി ഭാരവാഹി റെജി കന്നുകുഴി പറഞ്ഞു. ക്വാളിറ്റി കൺട്രോൾ അസി. എൻജിനിയർ സി.കെ പ്രസന്ന, കണ്ണൂർ പൊതുമരാമത്ത് ഗുണനിലവാര നിയന്ത്രണം സബ് ഡിവിഷൻ ഉദ്യോഗസ്ഥ ടി.വി.രേഷ്മ,കേരള റോഡ് ബോർഡ് ഫണ്ട് അസി. എൻജിനിയർ പി. സജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.