ഇരിട്ടി: നീലക്കൊടുവേലി പൂത്തുവിടർന്ന നീലഗിരിക്കുന്ന് തേനും വയമ്പും എന്ന പാട്ടിലൂടെ മലയാളിക്ക് സുപരിചിതമാണ്. എന്നാൽ, കവിഭാവനയെ തൊട്ടുണർത്തുന്ന ചെത്തിക്കൊടുവേലി വർണരാജികൊണ്ട് മലയോരത്തും വിസ്മയം വിടർത്തുന്നു. കാട്ടുപന്നി ശല്യത്തിനും ചെത്തിക്കൊടുവേലി നട്ടുവളർത്തുന്നത് ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചുവന്ന ചെത്തിക്കൊടുവേലികള്‍ പൂത്തുനില്‍ക്കുന്നത് നയനമനോഹരമായ കാഴ്ചയാണ്. വേനല്‍ കടുത്തതിനാൽ അൽപം വാടിപ്പോകുന്നുണ്ടെങ്കിലും രാവിലെയും വൈകീട്ടും കൊടുവേലി കാഴ്ച അതിമനോഹരം. ചെടിയുടെ വേര്, തൊലി, കിഴങ്ങുകള്‍ എന്നിവയാണ് മരുന്നിന് ഉപയോഗിക്കുന്നത്. മൂലക്കുരു, ദഹനസംബന്ധ അസുഖം, ത്വക് രോഗം എന്നിവക്കുള്ള ഔഷധത്തിലെ ചേരുവയാണ് ചെത്തിക്കൊടുവേലി. നാലടി ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണിത്.
കിഴങ്ങുപോലെ വണ്ണമുള്ള വേരാണ് ഉപയോഗ ഭാഗം. കിഴങ്ങിന്റെ നീര് ശരീരത്തില്‍ തട്ടിയാല്‍ തീപൊള്ളലേറ്റപോലെ കുമിളയുണ്ടാവും. അതിനാല്‍, കിഴങ്ങ് പറിച്ചെടുക്കുമ്പോള്‍ കൈയില്‍ വെളിച്ചെണ്ണ പുരട്ടുകയോ കൈയുറ ധരിക്കുകയോ വേണം. വിവിധ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കൃഷിയിടത്തിന് ചുറ്റും ചുവന്ന കൊടുവേലി നട്ടുപിടിപ്പിക്കുന്നത് കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരംകൂടിയാണ്.