ഇരിട്ടി: വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇരിട്ടിയുടെ മലയോര മേഖലകളിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ് . ഈ ജനുവരിയിൽ മാത്രം ഇത്തരത്തിലുള്ള 210 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. നികുതി അടക്കാതെയും മറ്റും ഓടിയതിനാണ് ഇതിൽ 111 കേസുകൾ. 40 കേസുകൾ ഫിറ്റനസ് ഇല്ലാതെ ഓടിയത്തിനും കണ്ടെത്തി. ഇരുചക്ര വാഹന ഉടമകൾക്കെതിരെ ഹെൽമറ്റ് ഇല്ലാതെ ഓടിയതിന് 21 കേസുകളിലായി പിഴയീടാക്കി. 6.10ലക്ഷം രൂപയാണ് ഒരു മാസത്തിനിടയിൽ പിഴയായി ഈടാക്കിയത്.
തലശ്ശേരി – വളവുപാറ റോഡ് വീതികൂട്ടി നവീകരിച്ചതോടെ സ്ഥിരം അപകട വേദിയായി മാറി. ഈ റോഡിൽ നടക്കുന്ന നിയമ ലംഘനങ്ങൾക്കു എതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണു മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. വളവുപാറ മുതൽ മട്ടന്നൂർ വരെ വരുന്ന റോഡിൽ മാത്രം റോഡ് നവീകരിച്ച ശേഷം ജീവൻ പൊലിഞ്ഞത് 12 പേർക്കാണ്. അമിത വേഗവും അശ്രദ്ധയും ആണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്നാണു അധികൃതരുടെ നിഗമനം.
ഇരിട്ടി താലൂക്കിൽ ഈ മാസം ആദ്യം മുതൽ മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. അമിത വേഗം, അനധികൃത പാർക്കിങ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണു പിടികൂടിയത്. 11 ദിവസം കൊണ്ട് 170 കേസുകൾ ആണ് മോട്ടർ വാഹന വകുപ്പ് എടുത്തത്. ഇതിൽ 3 ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കിയിരുന്നു. ഇരിട്ടി ജോയിന്റ് ആർ ടി ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
previous post