കണ്ണൂർ: ആറളം ഫാമിലെ കാട്ടാന അക്രമണത്തിനെതിരേ പ്രതിരോധം ശക്തമാക്കാൻ സ്ഥലം സന്ദർശിച്ച് തീരുമാനമെടുത്തത് ജനകീയ പ്രശ്നങ്ങൾ തത്സമയം പരിഹരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നയ സമീപനത്തിലെ വ്യത്യസ്തയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ചെത്തുതൊഴിലാളി കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി മന്ത്രിമാർ ഫാം സന്ദർശിച്ച് പരിഹാരം കാണണമെന്ന് അഭ്യർഥിച്ചു. സർക്കാർ തീരുമാനത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ഫാമിലെത്തി ചർച്ച നടത്തി ആനമതിൽ നിർമാണം ഏറ്റെടുക്കാൻ നിർദേശിച്ചു. ആനമതിൽ നിർമാണം മുഖ്യ ആവശ്യമായി ജനങ്ങളും ജനപ്രതിനിധികളും ഉയർത്തിയ സാഹചര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഗൗരവപൂർവമാണ് വിഷയം സർക്കാറിന് മുന്നിലെത്തിച്ചതെന്നും ജയരാജൻ പറഞ്ഞു.