ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ആറളം ഫാം സന്ദർശിച്ച ശേഷം ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയുടെ പൊതുവികാരം മാനിച്ചാണ് തീരുമാനം.
നേരത്തെ അനുവദിച്ച 22 കോടി രൂപയിൽ നിർമ്മാണം ഒതുങ്ങിയില്ലെങ്കിൽ ജനങ്ങളുടെ സംരക്ഷണത്തിനും ആറളം ഫാമിന്റെ സുരക്ഷയ്ക്കുമായി കൂടുതൽ തുക അനുവദിക്കാൻ പട്ടിക വർഗ വികസന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.