കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും കള്ളപ്പണം കൊണ്ടുപോകലും നിർബാധം തുടരുന്നതായി ഉന്നതതല രഹസ്യാന്വേഷണ റിപ്പോർട്ട്. കൊച്ചി വിമാനത്താവളം വഴി കടത്തിക്കൊണ്ടു പോകുന്ന കറൻസികൾ വിദേശത്തു നിന്നു സ്വർണം വാങ്ങി കൊണ്ടു വരാനാണ് ഉപയോഗിക്കുന്നത്.
കള്ളപ്പണം കൊണ്ടുപോകുന്നതിന്റെയും സ്വർണക്കടത്തിന്റെയും പിന്നിൽ വൻ ലോബികൾ ആണ് പ്രവർത്തിക്കുന്നത്. ഇതിനായി നിരവധി കാരിയർമാരെ നിയോഗിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാലും യഥാർഥ കള്ളക്കടത്തുകാർ വെളിച്ചത്തു വരികയില്ല.
കോവിഡ് ഭീതിയുടെ മറവിൽ പരിശോധനകൾ പരിമിതമായതോടെ സ്വർണക്കടത്തും കറൻസി കൊണ്ടുപോകലും വർധിച്ചിട്ടുണ്ട്. ഒരു മാസമായി കൊച്ചി വിമാനത്താവളത്തിൽ നാമമാത്രമായിട്ടാണ് സ്വർണക്കടത്ത് പിടിച്ചിട്ടുള്ളത്. പിടികൂടുന്നവയുടെ ചുരുളുകൾ അഴിയുന്നുമില്ല. ഇതിലെ പ്രതികൾ വൻ ലോബികളുടെ സ്വാധീനത്തിൽ നിഷ്പ്രയാസം രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്. ദിവസേന ശരാശരി ഒരു നിശ്ചിത തൂക്കം സ്വർണം കൊച്ചി വിമാനത്താവളം വഴി പുറത്തേക്കു പോകുന്നതായാണ് ഏജൻസികളുടെ നിഗമനം. സിനിമ മേഖല പോലും സ്വർണക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ളതിനു തെളിവുകൾ പുറത്തുവരുന്നു ണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി 2013ൽ കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണത്തിന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സുബ്രഹ്മണ്യം അഞ്ചു മണിക്കൂർ ചോദ്യം ചെയ്തത് തമിഴ് നടി അക്ഷരാ റെഡ്ഢിയെയാണ്.
സിനിമാ മേഖലയിലുള്ള രണ്ടു സെലിബ്രിറ്റികളെ ഇതിനുമുമ്പും ചോദ്യം ചെയ്തിരുന്നു. ഈ കേസിലെ മുഖ്യ പ്രതി മാഹി സ്വദേശി ടി.കെ. ഫയാസാണ് സ്വർണം കൊണ്ടുവന്ന രണ്ടു സ്ത്രീകളെ അകമ്പടി സേവിച്ച് വിദേശത്തുനിന്നു വന്നത്. ഏറെ വിവാദമായ ഈ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കൊച്ചി വിമാനത്താവളത്തിൽ ഏറ്റവും ഒടുവിലായി സ്വർണം പിടിച്ചത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്നു വന്ന പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥന്മാരാണ്.
ഇതേ ഉദ്യോഗസ്ഥ സംഘമാണ് കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു സ്ത്രീകളടക്കം 28 പേരിൽ നിന്നു 21 കിലോ ഗ്രാം സ്വർണം പിടിച്ചത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് വിഭാഗം നോക്കുകുത്തി ആകുന്ന പ്രതീതിയാണ് ഉള്ളത്.
വിദേശത്തേക്കു കറൻസി കൊണ്ടുപോകുന്ന ഏതാനും കേസുകൾ കഴിഞ്ഞ മാസങ്ങളിൽ പിടിച്ചിരുന്നു.