മൂന്നാംതരംഗം നേരിടാനും കോവിഡാനന്തര രോഗങ്ങളെ ചെറുക്കാനും സംസ്ഥാനം സൂക്ഷിച്ചിട്ടുള്ളത് 700 കോടി രൂപയുടെ അത്യാവശ്യമരുന്നുകൾ. കോവിഡ് ബാധിതർക്ക് സാധാരണ നൽകുന്ന റെംഡിസീവിർ ഇൻജക്‌ഷൻ നിലവിൽ 2,25,059 വയൽ സ്‌റ്റോക്കുണ്ട്. ഫ്‌ളാവിപിരാവിർ (ഗുളിക)–- 68,373, ടൊസിലിസുമാബ് (ഇൻജക്‌ഷൻ)–– 3,372, അപൂർവമായി ഉപയോഗിക്കേണ്ടിവരുന്ന കാസിറിമിവാബ് –-156, ബ്ലാക്ക് ഫംഗസിനെ നേരിടാനുള്ള ആംബോടെറിസിൻ ഡിയോക്‌സി കൊളേറ്റ് ഇൻജക്‌ഷൻ –- 3,372 വയലും സ്‌റ്റോക്കുണ്ട്.
അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കൽ ഓക്‌സിജൻ 62.36 ടൺ ആണ് സംഭരിച്ചത്. അത്യാവശ്യമായി വന്നാൽ ഇതര സംസ്ഥാനങ്ങൾക്കുവരെ ഇത് ഉപയോഗിക്കാനാകും. രോഗ പരിശോധനയ്ക്ക് 378 ലക്ഷം ആന്റിജൻ കിറ്റ്- കരുതലായുണ്ട്. 3.33 ലക്ഷം പിപിഇ കിറ്റും 89.45 ലക്ഷം ഗ്ലൗസുമുണ്ട്. ആർടിപിസിആർ പരിശോധന ഒരിടത്തും മുടങ്ങാതിരിക്കാനുള്ള കരുതൽ നേരത്തേ സ്വീകരിച്ചിരുന്നു. അലോപ്പതി മരുന്നുകൾക്ക് പുറമെ ആയുഷ് വകുപ്പിന്റെ ആശുപത്രികളിലും ക്ലിനിക്കുകളിലും വൻതോതിൽ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ട്.
ധനസഹായം നൽകിയത് 132 കോടി
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതിയിൽ ഇതുവരെ നൽകിയത് 132.875 കോടി രൂപ. 26,575 പേർക്കാണ് 50,000 രൂപ വീതം നൽകിയത്. 42,667 പേർ അപേക്ഷിച്ചു. ഇതിൽ 37091 അപേക്ഷ അംഗീകരിച്ചു. 360 എണ്ണം നിരസിച്ചു. ശനിയാഴ്‌ചവരെയുള്ള കണക്ക് പ്രകാരം 53,191 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബങ്ങളുടെ ആശ്രിതർക്ക് മാസം 5000 രൂപ വീതം മൂന്നുവർഷം നൽകുന്ന പദ്ധതിയിലേക്ക് 13,392 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2450 അപേക്ഷ അംഗീകരിച്ച് ധനസഹായ വിതരണം തുടങ്ങി. അവധി ദിവസങ്ങളിലടക്കം വില്ലേജ് ഓഫീസുകളും റവന്യൂ ഓഫീസുകളും പ്രവർത്തിപ്പിച്ചാണ് അപേക്ഷ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും. അടച്ചുപൂട്ടൽ ദിനമായ ഞായറാഴ്‌ചയും ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ സർക്കാർ പുറത്തുവിട്ട മരണസംഖ്യയുടെ രണ്ടും മൂന്നും ഇരട്ടിയാണ് ധനസഹായത്തിന് ലഭിച്ച അപേക്ഷ.