ഇന്നലെയാണ് കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണത്തിന് മറ്റുള്ളവർക്ക് കാഴ്ചവെച്ചെന്ന് കാണിച്ച് ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നൽകി പരാതിയിലാണ് പങ്കാളികളെ പങ്കുവെക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയും ഭർത്താവും അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചവരാണ്. ദുബൈയിലായിരുന്ന ഭർത്താവ് തിരിച്ചുവന്ന ശേഷമാണ് യുവതിയെ ഈ സംഘത്തോട് ചേർന്ന് പ്രവർത്തിക്കാൻ നിർബന്ധിച്ചത്. പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നെന്നാണ് യുവതി പറയുന്നത്. സംഘത്തോടൊപ്പം ചേർന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നിർബന്ധത്തിന് വഴങ്ങി പലതവണ പ്രകൃതിവിരുദ്ധപീഡനം നേരിട്ടുവെന്നും യുവതി പറയുന്നു.
സംഘത്തിൽ എല്ലാ ജില്ലയിൽ നിന്നുള്ളവരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക്, മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് സംഘത്തിന്റെ പ്രവർത്തനം. ഡോക്ടർമാർ, അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുണ്ട്. നിലവിൽ 25 ഓളം പേർ കറുകച്ചാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുടുംബങ്ങളെ ബാധിക്കുന്നതിനാൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ കിട്ടിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ എന്നും പൊലീസ് പറഞ്ഞു.