കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യുഎഇലേക്ക് പോകുന്ന യാത്രക്കാരിൽനിന്ന് റാപിഡ് പിസിആർ പരിശോധനയ്ക്കായി ഈടാക്കുന്ന ഭീമമായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രചെയ്യുന്നവരില്‍നിന്ന് വിമാനകമ്പനികള്‍ ഈടാക്കിവരുന്ന യാത്രാനിരക്ക് കുറയ്ക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുക, കോവിഡ് പരിശോധനയുടെ ഭാഗമായി വിമാനത്താവളത്തില്‍ യാത്രക്കാരെ മണിക്കൂറുകളോളം പീഡിപ്പിക്കുന്ന രീതി മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്. കിയാല്‍ ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയന്, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍, കണ്ണൂര്‍, കാസർഗോഡ്, വടകര എംപിമാര്‍, മന്ത്രി എം.വി ഗോവിന്ദന്, കെ.കെ ശൈലജ എംഎല്‍എ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമായില്ലെങ്കില്‍ ഹൈക്കോടതിയില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശക്തമായ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ് ടി.പി അബ്ബാസ് ഹാജി, കെ.വി. ഇസ്മായില്‍, ഇബ്രാഹിം ഇരിട്ടി, കെ.ടി. ഹാഷിം എന്നിവര്‍ പങ്കെടുത്തു.