കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം തീരുമാനിച്ചെങ്കിലും വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ച് മരിച്ച മലയാളികൾക്ക് ധനസഹായം ലഭിക്കാൻ ഇനിയും നടപടിയായില്ല. ഇതുകാരണം നിരവധി കുടുംബങ്ങളാണ് സർക്കാരിൽനിന്നും ലഭിക്കേണ്ട ധനസഹായത്തിന് പുറത്ത് നിൽക്കുന്നത്.
കോവിഡ് മരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) മാർഗ നിർദേശമാണ് മാനദണ്ഡമാക്കുന്നത്. കോവിഡ് ബാധിച്ച് വിദേശത്തും ഇതര സംസ്ഥാനങ്ങളിലും മരിച്ച മലയാളികളുടെ വ്യക്തമായ കണക്ക് പോലും ആരോഗ്യവകുപ്പിന്റെ കൈയിലില്ല. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്താൻ മെഡിക്കൽ ഗവേഷണ കൗൺസിലാണ് മാനദണ്ഡം ഇറക്കേണ്ടത്. കോവിഡ് മരണമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മരണ സർട്ടിഫിക്കറ്റ് തിരുത്താൻ ജില്ലയിൽ ആരോഗ്യവകുപ്പിന് ഇതുവരെ ലഭിച്ചത് 1700 അപേക്ഷകൾ. ഇതിൽ 1000 അപ്പീലുകൾ മരണപ്പട്ടികയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിച്ചു. അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള ജനസേവനകേന്ദ്രങ്ങളിൽ മരണസർട്ടിഫിക്കേറ്റ് തിരുത്താൻ അപേക്ഷ നൽകാം. അപേക്ഷകളിലെ ആശയക്കുഴപ്പവും ആശ്രിതരെ സംബന്ധിച്ച വ്യക്തത ഇല്ലാത്തതും കാരണം അപേക്ഷയിൽ തീർപ്പുകൽപ്പിക്കാൻ പ്രയാസം നേരിടുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കെല്ലാം കുടുംബ വരുമാനം നോക്കാതെയാണ് ദുരന്തനിവാരണ നിധിയിൽ നിന്ന് സഹായം നൽകുന്നത്.
കണ്ണൂരിൽ ദ്രുതഗതിയിൽ
കോവിഡ് നഷ്ടപരിഹാര അപേക്ഷയിൽ ദ്രുതഗതിയിൽ തീർപ്പുകൽപ്പിച്ച് ജില്ല. 75 ശതമാനം അപേക്ഷയും തീർപ്പുകൽപ്പിച്ചതായി ഡിഎംഒ അറിയിച്ചു. നടപടിക്രമം പൂർത്തിയാക്കിയ അപേക്ഷയിൽ തുക നൽകാനായി ട്രഷറിക്ക് കൈമാറിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതമാണ് നഷ്ടപരിഹാരമായി നൽകുന്നത്. നഷ്ടപരിഹാര തുക നൽകുന്നതിൽ കേരളത്തിന്റെ മെല്ലെപ്പോക്ക് സുപ്രീംകോടതി വിമർശിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. ജില്ലയിൽ ഇന്നലെ വരെ 3372 പേർ കോവിഡ് ബാധിച്ച് മരിച്ചു. അർഹരായവരെ കണ്ടെത്താനും വേഗം അപേക്ഷിക്കാനുമുള്ള നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.