കണ്ണൂർ
ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ,- അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ- ദേശസാൽകൃത ബാങ്കുകളിലും 30നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.
ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ചേർന്ന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ അതിർത്തികളായ കൂട്ടുപുഴ, കൊട്ടിയൂർ, നിടുംപൊയിൽ, കരിവെള്ളൂർ, ചെറുപുഴ, ന്യൂമാഹി, തൃപ്പങ്ങോട്ടൂർ എന്നിവിടങ്ങളിൽ ‘ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ച ജില്ലയിലേക്ക് സ്വാഗതം’ എന്ന ബോർഡ് സ്ഥാപിക്കണം. സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലും ബോർഡ് സ്ഥാപിക്കണം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 30നകം ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ചുമതല നൽകി. പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകൾ ബദൽ ഉൽപ്പന്ന -പ്രദർശന വിപണന മേള സംഘടിപ്പിക്കും. ബദൽ ഉൽപ്പന്ന പ്രചാരണം വർധിപ്പിക്കുന്നതിന് വ്യാപാരി സംഘടനാ ഭാരവാഹികളുടെയും ബദൽ ഉൽപ്പന്ന നിർമാതാക്കളുടെയും യോഗം 25നകം ചേരും. ഡിഡിപി ടി ജെ അരുൺ, ശുചിത്വമിഷൻ ജില്ലാ കോ- ഓഡിനേറ്റർ പി രാജീവ്, ഹരിതകേരളം മിഷൻ ജില്ലാ കോ -ഓഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.