തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലുള്ള തെരഞ്ഞെടുപ്പ് മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ഇന്നു നടക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്കൂൾ പരിസരത്തും മമ്പറം ടൗണിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തും. ആശുപത്രിയുടെ ഇരുവരെയുള്ള ചരിത്രത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും. നാലിനു ശേഷവും വോട്ടർമാരുടെ ക്യൂ ഉണ്ടെങ്കിൽ പ്രത്യേകം പാസ് നൽകിയ ശേഷം വോട്ടെടുപ്പ് തുടരും. ആറു ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 38 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചിട്ടുള്ളത്. രാത്രിയോടെ ഫലം പുറത്തുവരുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് പാനലിന് അനുകൂലമായാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും. മമ്പറം ദിവാകരന്റെ വ്യക്തി പ്രഭാവം കൊണ്ട് പടുത്തുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുധാകര വിരുദ്ധരായ നേതാക്കൾ പറയുന്നു. എന്നാൽ, ഡിസിസി നേതൃത്വം എന്ത് വിട്ടുവീഴ്ചക്കും തയാറായിട്ടും ഒരു തരത്തിലുള്ള മധ്യസ്ഥശ്രമത്തിനും നിൽക്കാതിരുന്ന മമ്പറത്തിന്റെ നിലപാട് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.