ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതു വേഗത്തിലാക്കാൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിയമവശങ്ങളെക്കുറിച്ചു ക്ലാസെടുത്തിട്ടും ആർഡിഒ ഓഫിസുകളിൽ എല്ലാം പഴയ പടി. ഒരു ലക്ഷത്തോളം അപേക്ഷകളാണ് സംസ്ഥാനത്തെ 27 ആർഡിഒ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്.
റവന്യു ഡിവിഷനൽ ഓഫിസർമാർക്കും (ആർഡിഒ) സബ് കലക്ടർമാർക്കും കഴിഞ്ഞ മാസം 23, 24 തീയതികളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐഎൽഡിഎം) റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ശിൽപശാല നടത്തിയത്. റവന്യു വിഷയങ്ങളിൽ ഉൾപ്പെടെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ഇവർക്കു ക്ലാസെടുത്തു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ, ഗവ. പ്ലീഡർമാർ, ഐഎൽഡിഎം ഡയറക്ടർ തുടങ്ങിയവരും ഉദ്യോഗസ്ഥരുടെ നിയമപരമായ സംശയങ്ങൾക്കു മറുപടി നൽകി.ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇതു വരെ പുറത്തിറക്കിയ ഉത്തരവുകളും സർക്കുലറുകളും വിധിന്യായങ്ങളും ഉൾപ്പെടുത്തി ഐഎൽഡിഎം തയാറാക്കിയ സ്റ്റാൻഡേഡ് ഓഫ് പ്രൊസീജ്യർ (എസ്ഒപി) ശിൽപശാലയിൽ പങ്കെടുത്തവർക്കു കൈമാറുകയും ചെയ്തു. എന്നാൽ, ഇപ്പോഴും പല സംശയങ്ങളും ഉന്നയിച്ച് ആർഡിഒ ഓഫിസുകളിൽ അപേക്ഷകൾ വച്ചു താമസിപ്പിക്കുകയാണെന്നു വ്യാപക പരാതിയുണ്ട്. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത (വിജ്ഞാപനം ചെയ്യപ്പെടാത്ത) 25 സെന്റ് വരെയുള്ള നിലം പറമ്പായി പരിവർത്തനം ചെയ്യാൻ ഫീസ് സൗജന്യം അനുവദിച്ച കേസുകളിലും അപേക്ഷകളുടെ തീർപ്പ് വൈകുന്നു. ഇതിൽ കൂടുതൽ വിസ്തൃതിയുള്ള ഭൂമിക്കു ന്യായവിലയുടെ 10% ആയി നിരക്ക് ഏകീകരിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും മുൻപുള്ള സ്ലാബ് പ്രകാരം കൂടിയ നിരക്ക് നൽകണമെന്നു ചില ആർഡിഒമാർ ആവശ്യപ്പെടുകയാണെന്ന് അപേക്ഷകർക്കു പരാതിയുണ്ട്. ആർഡിഒമാർ തീർപ്പു കൽപിക്കുന്നതിലെ പോരായ്മ മൂലം കോടതിയലക്ഷ്യ കേസുകൾ വർധിക്കുന്നതിൽ റവന്യു വകുപ്പും ആശങ്കയിലാണ്.
previous post