കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ വാഹനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നുമുതൽ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നു. നാലുചക്രവാഹനങ്ങള്‍ക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുരൂപയുമാണ് ഫീസ്. നാലുമണിക്കൂര്‍ നേരത്തേക്കു കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
ഇതനുസരിച്ച് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് ബാധകമായിരിക്കും. പാര്‍ക്കിംഗ് ഫീസ് ഇളവു ചെയ്ത സൂചിപ്പിച്ച വാഹനങ്ങളില്‍ അത് തെളിയിക്കുന്ന ഔദ്യോഗികമുദ്ര പതിച്ചിരിക്കണം.
പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക ജില്ലാ കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിക്ക് കീഴില്‍ അതാതു ദിവസം അടയ്ക്കുന്ന രീതിയിലാണു നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്ക്കുവേണ്ടിയാണു വിനിയോഗിക്കുക. മെഡിക്കല്‍ കോളജിലെത്തുന്ന വാഹനങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിന്റെ കൂടി ഭാഗമായാണു പാര്‍ക്കിംഗ് ഫീസ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണു മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് സമ്പ്രദായം ചിട്ടപ്പെടുത്തുന്നത്. പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കാന്‍ കുടുംബശ്രീ മിഷന് ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമായത്. ആശുപത്രി വികസന സൊസൈറ്റി തീരുമാനത്തിന് അംഗീകാരം നല്‍കിയതായും പ്രിന്‍സിപ്പൽ ഡോ. കെ. അജയകുമാര്‍ അറിയിച്ചു.