കണ്ണൂർ: കോർപറേഷൻ പരിധിയിലെ പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ മൃതസംസ്കാരത്തിനുള്ള നിരക്ക് വർധിപ്പിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കോർപറേഷൻ പരിധിയിലുള്ളവരിൽനിന്ന് 2000 രൂപയും പുറത്തുള്ളവരിൽനിന്ന് 3000 രൂപയും ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികൾക്കുള്ള നിരക്ക് 1500 രൂപയാക്കി കുറച്ചു. ഇനിമുതൽ കോർപറേഷൻ പരിധിയിലുള്ളവരിൽനിന്ന് 1500 രൂപയും കോർപറേഷന് പുറത്തുള്ളവരിൽനിന്ന് 3000 രൂപ ഈടാക്കാനാണ് തീരുമാനം.
കോർപറേഷൻ പരിധിക്കകത്തെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൃതസംസ്കാരം പൂർണമായും സൗജന്യമായിരിക്കും. നേരത്തെ കോർപറേഷൻ പരിധിയിലുള്ളവർക്ക് സൗജന്യവും പുറത്തുനിന്നുള്ളവർക്ക് 900 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബൈലോ അംഗീകരിക്കത്തതിനു മുന്പേ തുക ഈടാക്കുന്നുവെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് ആരോപണമുന്നയിച്ചതോടെയാണ് വിഷയം ചർച്ചയായത്.
പയ്യമ്പാലം ശാന്തിതീരത്ത് മൃതസംസ്കാരത്തിന് രണ്ടു തരത്തിലുള്ള തുക ഈടാക്കുന്നത് അവസാനിപ്പിച്ച് എല്ലാവർക്കും സൗജന്യമാക്കണമെന്നും കൗൺസിൽ അംഗീകരിക്കുന്നതിനുമുന്പ് ബൈലോ പ്രകാരമുള്ള തുക ഈടാക്കാൻ തിടുക്കം കാട്ടുന്നത് കോർപറേഷനും മേയറും അറിഞ്ഞുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്നും രാഗേഷ് പറഞ്ഞു. യുഡിഎഫ് കൗൺസിലർ കെ.വി.അനിത രാഗേഷിന് പിന്തുണ നൽകിയെങ്കിലും മറ്റു യുഡിഎഫ് കൗൺസിലർമാരൊന്നും തുക വർധിപ്പിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. സൗജന്യനിരക്കിൽ മൃതസംസ്കാരം നടത്തണമെന്ന് എൽഡിഎഫ് കൗൺസിലർ ടി.രവീന്ദ്രൻ അഭിപ്രായമുന്നയിച്ചെങ്കിലും മറ്റ് എൽഡിഎഫ് കൗൺസിലർമാരും വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിലുള്ള മൃതസംസ്കാരം സാധ്യമാകില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനമെന്നനിലയിൽ പദ്ധതികൾ നടപ്പിലാക്കാനും മറ്റുമുള്ള കോർപറേഷന്റെ തനത് വരുമാനം ഏതൊക്കെ രീതിയിലാണെത്തുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും മേയർ പറഞ്ഞു. വാതകശ്മശാനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമന്നും മേയർ നിർദേശിച്ചു. കാൽനടയാത്രികർക്കും വാഹനയാത്രികർക്കും യാത്രാതടസം സൃഷ്ടിക്കുന്ന തരത്തിലുള്ള അനധികൃത നിർമാണങ്ങളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യാത്തതിൽ ഉദ്യേഗസ്ഥ അലംഭാവമാണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഇന്ദിര ആരോപിച്ചു. പരാതി അതത് ഉദ്യോഗസ്ഥരെ അറിയിക്കാറുണ്ടെന്നും നടപടിയില്ലാത്തപക്ഷം പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മേയർ പറഞ്ഞു.