അടുത്ത മൂന്നു ദിവസം ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാനത്തു കടുത്ത ജാഗ്രതാ നിർദേശം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിക്കണമെന്നു തീവ്രമഴയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പോലീസും ഫയർ ഫോഴ്സും സജ്ജമാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു.
വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്നു ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാലു ടീമുകൾ തിങ്കളാഴ്ച രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ രണ്ടു ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്കു തയാറാണ്.