കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ അതിമാരക മയക്കുമരുന്ന് കണ്ടെത്തി.
15 ഗ്രാം എംഡിഎംഎയാണ് മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ബാഗിൽനിന്നു കണ്ടെത്തിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ബിനോയി ആന്റണിയുടെ നേതൃത്വത്തിലുള്ള ആർപിഎഫ് സംഘവും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു.
ഇതേത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കർശന പരിശോധനയാണു നടത്തുന്നത്. ഇക്കാര്യം മനസിലാക്കിയ മയക്കുമരുന്ന് കടത്തുകാർ ബാഗ് സഹിതം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകുമെന്നാണ് നിഗമനം.
എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ശശി ചേണിച്ചേരി, എം.കെ. സന്തോഷ്, ജോർജ് ഫെർണാണ്ടസ്, സിവിൽ എക്സൈസ് ഓഫീസർ പി.യേശുദാസ് , സീനിയർ ഗ്രേഡ് ഡ്രൈവർ കെ.ബിനീഷ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ടി.വിനോദ്, അസി. സബ് ഇൻസ്പെക്ടർ ബിജു നരിച്ചൻ, കോൺസ്റ്റബിൾമാരായ ടി.നിജേഷ്, രാമകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു.