നവംബർ 16ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് സുരക്ഷ ക്രമീകരണ പുരോഗതി കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിലയിരുത്തി. കാനനപാത യാത്രാനുമതി ഇക്കുറിയും ഉണ്ടാകില്ല. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ ഒറ്റവരിയായി ഗതാഗതം നിയന്ത്രിക്കും.
ലീഗൽ മെട്രോളജി, ജില്ലാ സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണനിലവാരം, വില, തൂക്കം എന്നിവ പരിശോധിക്കും. അപായ സൂചനാ ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കും. തീർഥാടകരെ സഹായിക്കാൻ പൊലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിക്കും. പീരുമേട് താലൂക്ക് ഓഫീസിലും മഞ്ചുമല വില്ലേജ് ഓഫീസിലും കൺട്രോൾ റൂമുകൾ തുറക്കും. മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് ഏറ്റെടുക്കുന്ന സർക്കാർ വാഹനത്തിൽ ഡ്യൂട്ടി ബോർഡ് ഉണ്ടായിരിക്കണം.
താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾ തദ്ദേശ സ്ഥാപനത്തിൽനിന്ന് രജിസ്ട്രേഷൻ എടുക്കണം. അപകട മുന്നറിയിപ്പ് ദിശാ ബോർഡുകളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ അറിയിപ്പ് രേഖപ്പെടുത്തണം. രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കലക്ടർ ഡിഎംഒയോട് ആവശ്യപ്പെട്ടു. വിശ്രമകേന്ദ്രം, ശുചിമുറി എന്നിവ തദ്ദേശ സ്ഥാപനം സജ്ജീകരിക്കണം. കുടിവെള്ള സൗകര്യം ജല അതോറിറ്റി ഒരുക്കും. ആരോഗ്യവകുപ്പ് വൈദ്യസഹായം നൽകും. പീരുമേട് തഹസിൽദാർക്ക് ഏകോപന ചുമതലയും യോഗത്തിൽ നൽകി.