ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീന് അംഗീകാരം നൽകുന്നതിന് ലോകാരോഗ്യ സംഘടനയുടെ നിർണായക യോഗം ഇന്നു നടക്കും. ചില പഠനവിവരങ്ങൾ കൂടി കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ യോഗത്തിൽ തീരുമാനം ഇല്ലാതെ പോയത്. മതിയായ രേഖകളെല്ലാം സമർപ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ലോകാരോഗ്യ സംഘടനയിലെ ഉന്നതരുമായി ചർച്ച നടത്തിയിരുന്നു.
ഇതേസമയം, ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ–ഇ വികസിപ്പിച്ച ‘കോർബെവാക്സ്’ നവംബർ അവസാനത്തോടെ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കമ്പനി. മൂന്നാം ഘട്ട ട്രയൽ അന്തിമ ഘട്ടത്തിലാണ്.