സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഈ മാസം 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താൻ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത യുവജന സംഘടനകളുടെ യോഗത്തിൽ തീരുമാനം.
സ്കൂളിൽ വിദ്യാർഥകൾക്ക് പരമാവധി മാനസിക സംഘർഷം ഒഴിവാക്കാനുള്ള ക്രമീകരണവും ഒരുക്കാൻ ധാരണയായി.
സ്കൂളും പരിസരവും വൃത്തിയാക്കൽ, അണുനശീകരണം, കാട് വെട്ടിത്തെളിക്കൽ തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സ്കൂളുകൾ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിലാവും ശുചീകരണ പ്രവർത്തനങ്ങൾ.
ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളുകളും കേന്ദ്രീകരിക്കണമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭ്യർഥിച്ചു.
കുട്ടികൾക്ക് ആവശ്യമായ മാസ്ക്, തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ എന്നിവ സ്കൂളുകളിൽ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു.
അധ്യാപകരും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ നിർബന്ധമായും എടുക്കണം.