മോട്ടോർ വാഹനവകുപ്പിന്റെ സെർവർ തകരാർ കാരണം അപേക്ഷകളും രേഖകളും നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധികം പേരുടെ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഒരുവർഷത്തോളം വൈകും. ഇവരൊക്കെ വീണ്ടും ഫീസടച്ച് അപേക്ഷിക്കേണ്ടിയും വരും.
2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകളുടെ രേഖകളാണ് സെർവറിൽനിന്ന് അപ്രത്യക്ഷമായത്.
2021 ജൂലായ് മുതലുള്ള ഡ്രൈവിങ് ലൈസൻസ് അപേക്ഷകരുടെ കാര്യം പരിഗണിച്ച മോട്ടോർ വാഹന വകുപ്പ്, ഇവർക്ക് 2021 ഡിസംബർ 21 വരെയുള്ള കാലങ്ങളിൽ പരീക്ഷാസ്ലോട്ടുകൾ അനുവദിച്ചു. അപേക്ഷകൾ നഷ്ടപ്പെട്ടുപോയവർക്ക് ഡിസംബർ 21-ന് ശേഷമുള്ള കാലങ്ങളിൽ മാത്രമാണ് സ്ലോട്ടുകൾ അനുവദിക്കാൻ സാധിക്കൂ. ഇത്തരം അപേക്ഷകർക്കാകട്ടെ ഇനി വീണ്ടും 300 രൂപ ഫീസടച്ച് ഡ്രൈവിങ് പരീക്ഷാ സ്ലോട്ടുകൾക്കായി അപേക്ഷിക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുള്ളത്.
ലേണിങ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചപ്പോൾ തന്നെ ഈ രണ്ടുലക്ഷത്തിൽപരം പേരും 300 രൂപ വീതം അടച്ചവരാണ്. എന്നാൽ ഇത് സെർവറിൽനിന്ന് നഷ്ടപ്പെട്ടതോടുകൂടി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്.
അപേക്ഷകരിൽ 90 ശതമാനം പേരും ഡ്രൈവിങ് സ്കൂൾ വഴിയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സെർവറിൽനിന്ന് നഷ്ടപ്പെട്ടതോടെ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ലൈസൻസ് എത്രയും വേഗം കിട്ടി വാഹനമോടിക്കാൻ തയ്യാറായിനിൽക്കുന്നവരാണ് കുഴയുന്നത്. ഇതിൽത്തന്നെ ലൈസൻസ് കിട്ടിയശേഷം വിദേശത്തേക്ക് പോകാൻ നിൽക്കുന്ന നിരവധിയാളുകളുമുണ്ട്.