സംസ്ഥാനത്തെ സ്‌കൂളുള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലെത്തുന്നത്. അതിനുമുന്‍പായി ശുചീകരണയജ്ഞം നടത്തും. എല്ലാ ദിവസും ക്ലാസ് കഴിഞ്ഞാല്‍ അണുവിമുക്തമാക്കണം. കെഎസ്ആര്‍ടിസിയുമായും തദ്ദേശഭരണ വകുപ്പുമായും ചര്‍ച്ചകള്‍ നടത്തും. പിടിഎ യോഗങ്ങള്‍ വിളിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഒഴിവാക്കും. പകരം അലവന്‍സ് നല്‍കും. യൂണിഫോം നിര്‍ബന്ധമാക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കണമെന്നാണ് പൊതുനിര്‍ദേശം. കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കാനും, ഓക്‌സിജന്റെ അളവ് പരിശോധിക്കാനും സംവിധാനം ഉണ്ടാകണം. കൈകള്‍ ശുചിയാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും ഉണ്ടാകണം. കൂട്ടം കൂടാന്‍ അനുവദിക്കില്ല. പത്തോ ഇരുപതോ കുട്ടികളുള്ള ബാച്ചായി തിരിച്ച് ഒരു ടീച്ചര്‍ക്ക് ചുമതല നല്‍കുന്ന നിര്‍ദേശവും വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കില്ല.
രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ബോധവത്കരണ ക്ലാസ് നല്‍കും. ആദ്യഘട്ടത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂളില്‍ എത്തിക്കേണ്ടതില്ല. പനിയോ ജലദോഷമോ തുടങ്ങി ചെറിയ കോവിഡ് ലക്ഷണം കാണുന്ന കുട്ടികളെയും സ്‌കൂളിലേക്ക് വിടരുത്. അടിയന്തരഘട്ടമുണ്ടായാല്‍ നേരിടുന്നതിനുവേണ്ടിയുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കും. സ്‌കൂള്‍ ബസിലെ തിക്കും തിരക്കും ഒഴിവാക്കും. ഓട്ടോറിക്ഷയില്‍ രണ്ടു കുട്ടികളില്‍ കൂടുതല്‍ കയറ്റരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
സിലബസ് പരിഷ്‌കരിക്കണം പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ജോലി സാധ്യതയ്ക്ക് അനുസൃതമായ സിലബസായിരിക്കും തയ്യാറാക്കുക. സ്ത്രീസമത്വം, ഭരണഘടനാ മൂല്യങ്ങള്‍, ശുചിത്വം, പ്രകൃതി സംരക്ഷണം, കായികം തുടങ്ങിയ സാമൂഹ്യവിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.