പേരാവൂർ: പേരാവൂർ-മണത്തണ റോഡരികിൽ കേബിളിടാൻ കെഎസ്ഇബി നടത്തുന്ന നിർമാണ പ്രവൃ ത്തികൾ നിർത്താൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ കെഎസ്ഇബിയ്ക്ക് നിർദേശം നല്കി.യാതൊരു സുരക്ഷയും ഒരുക്കാതെ റോഡിൽ ജെസിബി ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികൾ വാഹനാപകടങ്ങൾക്ക് കാരണമാവുകയും ഒന്നിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറോട് പ്രവൃത്തികൾ നിർത്തിവയ്ക്കാൻ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ കെ.പി.പ്രവീണാണ് നിർദേശം നല്‍കിയത്. പിഡബ്ല്യുഡിയിൽ നിന്ന് യഥാസമയം അനുമതി വാങ്ങാതെയും അറിയിക്കാതെയുമാണ് അനധികൃതമായി റോഡ് കുഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് കിലോമീറ്റർ റോഡിൽ ഭൂരിഭാഗം സ്ഥലത്തും റോഡും റോഡരികിലെ കാനയും നശിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷന് മുന്നിലെ തോടിന് സമീപം 200 മീറ്ററോളം നീളത്തിൽ കെട്ടിയ കരിങ്കൽ ഭിത്തിയും ജെസിബി ഉപയോഗിച്ച് പൂർണ്ണമായും തകർത്തിട്ടുണ്ട്. ഇതിനൊക്കെ പരിഹാരമായ ശേഷം കൃത്യമായ അനുമതിയോടു കൂടിയേ തുടർ പ്രവൃത്തികൾക്ക് അനുമതി നല്‍കുകയുള്ളുവെന്നും കെ.പി.പ്രവീൺ പറഞ്ഞു.
റോഡ് വ്യാപകമായി നശിപ്പിക്കുകയും റോഡരികിലെ കാനകൾ ഇല്ലാതാക്കുകയും ചെയ്തതിൽ സത്വര നടപടി വേണമെന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ അസിസ്റ്റന്റ് എൻജിനിയറോട് ആവശ്യപ്പെട്ടു.