കണ്ണൂർ: ആശങ്കകൾക്കൊടുവിൽ പ്ലസ് വൺ പരീക്ഷ നടത്താൻ തീരുമാനമായതോടെ പരീക്ഷാക്രമീകരണങ്ങളെല്ലാം ഏകദേശം പൂർത്തിയായതായി അധികൃതർ. പരീക്ഷ നടത്തുന്നതിൽ ആശങ്ക നിലനിന്നിരുന്നെങ്കിലും പരീക്ഷാകേന്ദ്രങ്ങളെല്ലാം അധികൃതരുടെ നിർദേശപ്രകാരം പിടിഎയുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ നേരത്തെ വൃത്തിയാക്കിയിരുന്നു. കണ്ണൂർ ജില്ലയിൽ 154 സ്കൂളുകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാനടത്തിപ്പിന് അധ്യാപകർ കുറവാണെന്ന പരാതിയെ തുടർന്ന് ഈ മാസം ആരംഭത്തിൽത്തന്നെ മൂവായിരത്തോളം അധ്യാപകരെ സജ്ജമാക്കിയിരുന്നു.
ചോദ്യപേപ്പറുകളെല്ലാം തയാറായിക്കഴിഞ്ഞു. പകുതിയോളം സ്കൂളുകളിൽ വിതരണം നടക്കുകയും ചെയ്തു. ഇന്നലെയും ഇന്നുമായി ബാക്കി സ്കൂളുകളിലേക്കും ചോദ്യപേപ്പർ വിതരണം ചെയ്യും. അതുകൊണ്ടുതന്നെ ജില്ലയിൽ പരീക്ഷാനടത്തിപ്പിന് കാര്യമായ പ്രശ്നങ്ങളൊന്നും വരില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഈ മാസം 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ നടക്കുക. ഓരോ പരീക്ഷയും അഞ്ചു ദിവസത്തെ ഇടവേളകൾക്കുശേഷമാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. ഒരു ക്ലാസിൽ 20 വിദ്യാർഥികൾ മാത്രമായിരിക്കും പരീക്ഷയെഴുതുക. പരീക്ഷയെഴുതാൻ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾ നേരെ പരീക്ഷാഹാളിൽ പ്രവേശിക്കണം. കുട്ടികൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സംവിധാനമൊരുക്കും. കോവിഡ് പോസിറ്റീവായ വിദ്യാർഥികളുണ്ടെങ്കിൽ അവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും അധികൃതർ പറഞ്ഞു.
പരീക്ഷ നടത്താൻ വിദ്യാർഥികൾ മാനസികമായി തയാറെടുത്ത സമയത്തായിരുന്നു പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടങ്ങിയത്. പ്ലസ്ടു ക്ലാസുകൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും പ്ലസ് വൺ പരീക്ഷ നടക്കാത്തതിൽ രക്ഷിതാക്കളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ അധ്യാപകരിൽ തലവേദന സൃഷ്ടിക്കുകയാണ്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക് പ്ലസ്ടു ക്ലാസ് ആരംഭിക്കാൻ സാധിക്കൂ. പ്ലസ് ടു ക്ലാസ് ആരംഭിക്കണോ പ്ലസ് വൺ റിവിഷൻ നടത്തണോയെന്ന ആശങ്കയിലായിരുന്നു അധ്യാപകർ. അതുകൊണ്ടുതന്നെ പ്ലസ് വൺ പരീക്ഷ വേഗത്തിൽ നടത്താനുള്ള തീരുമാനം എന്തുകൊണ്ടും നല്ലതാണെന്നാണ് അധ്യാപകരുടെ അഭിപ്രായം.
previous post