കണ്ണൂർ: തകർന്നു കൊണ്ടിരിക്കുന്ന സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി യോഗം സർക്കാരിനോട് അഭ്യർഥിച്ചു. ഡീസലിന് സബ്സിഡി നൽകുക, വർഷങ്ങൾക്കു മുന്പുള്ള രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് എത്രയും വേഗം നടപ്പിൽ വരുത്തുക, വിദ്യാർഥികളടക്കമുള്ള ബസ് ചാർജ് വർധിപ്പിക്കുക, കോവിഡ് കാലഘട്ടത്തിലെ മോട്ടോർ വെഹിക്കിൾ ടാക്സ് ഒഴിവാക്കുക, ഇൻഷ്വറൻസ് പ്രീമിയം പകുതിയായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. നിലവിലെ സ്ഥിതി തുടർന്നു പോകുകയാണെങ്കിൽ കേരളത്തിലെ മുഴുവൻ ബസുകളും റോഡിൽനിന്നും പിൻവലിക്കേണ്ട അവസ്ഥയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, കെ.പി. മുരളിധരൻ, കെ. സുനിൽ കുമാർ, കെ.പി. മോഹനൻ, എം.കെ. പവിത്രൻ, കെ. വിജയമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.